രാജ്യത്ത് കോവിഡ് വാക്‌സിന്‍ പരീക്ഷണം വീണ്ടും ആരംഭിക്കാന്‍ അനുമതി

ദില്ലി: ഇന്ത്യയില്‍ നിര്‍ത്തിവച്ച കോവിഡ് വാക്‌സിന്‍ പരീക്ഷണം വീണ്ടും ആരംഭിക്കാന്‍ പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡിസിജിഐ വി.ജി. സൊമാനി അനുമതി നല്‍കി. മൂന്നാംഘട്ട പരീക്ഷണവേളയില്‍ വാക്‌സിന്‍ എടുത്ത ഒരാള്‍ക്ക് അജ്ഞാതരോഗം പിടിപെട്ടതിനെതുടര്‍ന്ന് അസ്ട്ര സെനക കമ്പനി പരീക്ഷണം നിര്‍ത്തിവച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയും പരീക്ഷണങ്ങള്‍ നിര്‍ത്തിവച്ചിരുന്നത്.
പരീക്ഷണം വീണ്ടും തുടങ്ങുമ്പോള്‍ കൂടുതല്‍ ജാഗ്രത വേണമെന്നാണ് ഡിസിജിഐ നിര്‍ദേശം. പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരീക്ഷണ പ്രോട്ടോകോള്‍ ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ചയാണ് അസ്ട്രസെനക നിര്‍ത്തിവച്ച പരീക്ഷണം ബ്രിട്ടനില്‍ വീണ്ടും ആരംഭിച്ചത്. വൊളണ്ടിയര്‍ക്ക് ബാധിച്ച രോഗം വാക്‌സിന്റെ പാര്‍ശ്വഫലമാണെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ പരീക്ഷണം പുനരാരംഭിക്കാന്‍ ബ്രിട്ടനിലെ മെഡിസിന്‍സ് ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയാണ് അള്‍ട്രാ സെനകിന് അനുമതി നല്‍കിയത്. ഇതോടെയാണ് AZD1222 എന്ന വാക്‌സിന്‍ പരീക്ഷണത്തിന് വീണ്ടും തുടക്കമായത്.

ഇന്ത്യയിലെ പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ പരീക്ഷണത്തോട് സഹകരിക്കുന്നുണ്ട്. വാക്സിന്‍ വിജയമായാല്‍ വാങ്ങാന്‍ ഇന്ത്യയും കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. പരീക്ഷണം നിര്‍ത്തിവച്ചതില്‍ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമെന്നും അസ്ട്ര സെനക അറിയിച്ചിരുന്നു. പാര്‍ശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരുമെന്നായിരുന്നു കമ്പനി നേരത്തെ നല്‍കിയ വിശദീകരണം.

ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോവിഡ് വാക്സിന്റെ പരീക്ഷണമാണ് ഓക്സ്ഫഡ് സര്‍വകലാശാലയില്‍ പുരോഗമിക്കുന്നത്. വിവിധ രാജ്യങ്ങള്‍ കോവിഡ് വാക്സിന്‍ നിര്‍മ്മിക്കാനുള്ള തീവ്ര ശ്രമങ്ങളിലാണ്.

Top