കോവിഡ് വാക്‌സിന്‍ മനുഷ്യ പരീക്ഷണ ഘട്ടത്തിലേയ്ക്ക്; സെപ്റ്റംബറില്‍ വിപണിയിലേക്ക്

കോവിഡ് 19 രോഗത്തിനു ഫലപ്രദമായ വാക്‌സിന്‍ മനുഷ്യ പരീക്ഷണ(ഹ്യൂമന്‍ ട്രയല്‍സ്) ഘട്ടത്തിലേക്കു കടന്നതായി പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ പുരുഷോത്തമന്‍ സി. നമ്പ്യാര്‍. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.സാങ്കേതിക പഠനങ്ങളും ആദ്യഘട്ട പരീക്ഷണങ്ങളും പൂര്‍ത്തിയാക്കിയ വാക്‌സിന്റെ വ്യാവസായിക നിര്‍മാണത്തിനുള്ള ഒരുക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് 19 വാക്‌സിന്‍ ഗവേഷണത്തിനും നിര്‍മാണത്തിനും കേന്ദ്ര സര്‍ക്കാര്‍ അനുമതിയും കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ സാമ്പത്തിക സഹായവും ലഭിച്ചിട്ടുള്ള കമ്പനിയാണു പൂണയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്.

സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യമോ വാക്‌സിന്‍ വിപണിയിലെത്തിക്കുമെന്നാണ് പുരുഷോത്തമന്‍ സി. നമ്പ്യാര്‍ പറയുന്നത്. ബ്രിട്ടന്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ മനുഷ്യരില്‍ സിറം-ഓക്‌സ്ഫഡ് വാക്‌സിന്‍ പരീക്ഷിച്ചു തുടങ്ങി. ജൂണില്‍ വ്യാവസായിക നിര്‍മാണം തുടങ്ങി സെപ്റ്റംബറോടെ 2 കോടി ഡോസ് തയാറാക്കി വയ്ക്കാനാണു പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.

മനുഷ്യരിലെ പരീക്ഷണം വിജയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയും ലഭ്യമായി കഴിഞ്ഞാല്‍ ആദ്യ ബാച്ച് വിപണിയിലെത്തിക്കും. കാലതാമസം ഒഴിവാക്കാന്‍ മനുഷ്യരില്‍ പരീക്ഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ത്തന്നെ വ്യാവസായിക നിര്‍മാണത്തിനും കമ്പനി തുടക്കമിട്ടു കഴിഞ്ഞുവെന്നും അദ്ദഹം പറഞ്ഞു.

രാജ്യത്ത് 1000 രൂപയ്ക്കു വാക്‌സിന്‍ ലഭ്യമാക്കുമെന്നാണു കമ്പനിയുടെ വാഗ്ദാനം. എന്നാല്‍ ഗവേഷണത്തിന്റെയും ഉത്പാദനത്തിന്റെയും ഭീമമായ ചെലവു പരിഗണിക്കുമ്പോള്‍ 1000 രൂപയ്ക്കു വാക്‌സിന്‍ നല്‍കുന്നതു വന്‍ നഷ്ടമാണ് ഉണ്ടാക്കുന്നത്. അതേസമയം രാജ്യത്തുള്ള സാധാരണക്കാര്‍ക്കും വാക്‌സിന്‍ ഉപയോഗപ്രദമാകണമെങ്കില്‍ വില കുറച്ചു നല്‍കാതെ പറ്റില്ലതാനും. അതു കൊണ്ടാണാണ് തുക മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്നതും. ഇന്ത്യന്‍ വിപണിയില്‍ നിന്ന് ഇതു മൂലമുണ്ടാകുന്ന നഷ്ടം വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിലൂടെ നികത്താമെന്ന ആത്മവിശ്വാസത്തിലാണ് കമ്പനിയെന്നും അദ്ദേഹം പറഞ്ഞു.
1000 രൂപയ്ക്ക് വാക്‌സിന്‍ എന്നത് യാഥാര്‍ഥ്യമായാല്‍ ലോകത്തെ ഏറ്റവും ചെലവു കുറഞ്ഞ കോവിഡ് വാക്‌സിന്‍ നിര്‍മിക്കുന്ന രാജ്യം എന്ന അഭിമാന നേട്ടം ഇന്ത്യയ്ക്കു സ്വന്തമാകും.

വാക്‌സിന്‍ കണ്ടെത്താനും നിര്‍മിക്കുന്നതിനുമായി ഓക്‌സഫഡ് സര്‍വകലാശാലയുടെ സഹകരണം ലഭ്യമായിട്ടുള്ള ലോകത്തെ 7 സ്ഥാപനങ്ങളിലൊന്നാണു സിറം. വാക്‌സിന്‍ നിര്‍മാണത്തിനുള്ള സാങ്കേതിക വിദ്യ ഓക്‌സ്ഫഡിന്റേതാണ്. എന്നാല്‍ വാക്‌സിനുകളുടെ വന്‍തോതിലുള്ള ഫലപ്രദമായ നിര്‍മാണത്തിനു സാങ്കേതികവിദ്യ മാത്രം പോര എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വളരെ വേഗത്തില്‍ കൂടുതല്‍ ഡോസ് നിര്‍മിക്കാനുള്ള ഉപകരണങ്ങളും ആധുനിക സൗകര്യങ്ങളുള്ള പ്ലാന്റുകളും ഇതിന് ആവശ്യമാണ്. വാക്‌സിന്‍ നിര്‍മാണത്തിലേക്കു കാലെടുത്തുവയ്ക്കുന്ന പുതിയ കമ്പനികള്‍ ഈ സൗകര്യങ്ങള്‍ ഒരുക്കാന്‍ തന്നെ മാസങ്ങളെടുക്കും. അതേസമയം, സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഈ സൗകര്യങ്ങള്‍ എല്ലാം ഇപ്പോള്‍ത്തന്നെയുണ്ട്.അതുകൊണ്ട് തന്നെ ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ സാങ്കേതികവിദ്യയുടെ സഹായത്തോടെ വളരെ വേഗം ലക്ഷ്യത്തിലെത്താനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുള്ള കമ്പനിയാണ് സിറമെന്നും അദ്ദേഹം വ്യക്തമാക്കി.

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ പ്രതിമാസം 5060 ലക്ഷം ഡോസാണ് സിറം നിര്‍മിക്കുന്നത്. ഒക്ടോബര്‍ മുതല്‍ ഇത് 80 ലക്ഷം ഡോസ് ആയി ഉയര്‍ത്തുകയും ചെയ്യും. 110 ഏക്കറാണ് പുണെയിലെ സിറം ക്യാംപസ്. രോഗവ്യാപനത്തിന്റെ തോതും മരണനിരക്കും പരിഗണിച്ച്, ഇവിടെയുള്ള പ്ലാന്റുകളിലെ ശേഷി പൂര്‍ണമായും കോവിഡ് വാക്‌സിന്‍ നിര്‍മാണത്തിനായി മാറ്റിവയ്ക്കാനാണു കമ്പനിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചാംപനി, പോളിയോ തുടങ്ങിയ രോഗങ്ങളെപ്പോലെ കോവിഡ് 19 രോഗവും ഏറെക്കാലം ലോകത്തു നിലനില്‍ക്കും എന്ന് പറഞ്ഞ അദ്ദേഹംല രോഗത്തെ പൂര്‍ണമായും തുടച്ചുനീക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടി.
ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ വാക്‌സിന്‍ നയത്തില്‍ അതുകൊണ്ടു തന്നെ കോവിഡ് 19 വാക്‌സിനേഷനും ഉള്‍പ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Top