കോവിഡ് വാക്‌സിന്‍; ആധാര്‍ വേണമെന്ന് നിര്‍ബന്ധം പിടിക്കരുതെന്ന് സുപ്രീംകോടതി

ഡല്‍ഹി: കോവിഡ് വാക്സിന്‍ എടുക്കാനെത്തുന്ന ആളുകള്‍ക്ക് ആധാര്‍വേണമെന്ന് അധികൃതര്‍ നിര്‍ബന്ധം പിടിക്കരുതെന്ന് സുപ്രീംകോടതി നിര്‍ദേശം. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം.

തുടര്‍ന്ന്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, വോട്ടര്‍ ഐഡി, റേഷന്‍ കാര്‍ഡ് തുടങ്ങി ഒമ്പത് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് വാക്സിനേഷന് രജിസ്റ്റര്‍ നടത്താമെന്ന് ആരോഗ്യ മന്ത്രാലയം കോടതിയെ സത്യവാങ്മൂലത്തില്‍ അറിയിച്ചു. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

വാക്സിന്‍ ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമല്ലെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രത്തിന്റെ മറുപടിയില്‍ ഹര്‍ജി കോടതി തീര്‍പ്പാക്കി.

പാസ്പോര്‍ട്ട് നല്‍കിയിട്ടും ഹര്‍ജിക്കാരന് മഹാരാഷ്ട്രയിലെ സ്വകാര്യ ആശുപത്രിയില്‍ വാക്സിന്‍ നിഷേധിച്ച സംഭവത്തില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം കോടതിയെ അറിയിച്ചു. ഒരു തിരിച്ചറിയല്‍ രേഖയുമില്ലാതെ ഇതിനോടകം 87 ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

 

Top