കൊച്ചി: 2021 ഒക്ടോബര്‍ മാസത്തോടെ കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ എത്തുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ എക്‌സിം ഡയറക്ടര്‍ പി.സി നമ്പ്യാര്‍. ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഇത് കുട്ടികള്‍ക്ക് നല്‍കാനാവുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ ഔദ്യോഗിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്കുള്ള വാക്‌സിന്‍ തന്നെ പിന്നീട് കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് ശേഷം കോവിഡ് സ്ഥിരീകരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് നല്‍കാനുള്ള മരുന്നായി മാറ്റാനുള്ള ശ്രമങ്ങളും നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡിനെതിരെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നാല് വാക്‌സിനുകള്‍ കൂടി വികസിപ്പിക്കുമെന്നും അവയെല്ലാം 2021 അവസാനത്തോടെ തയ്യാറാവുമെന്നും അദ്ദേഹം വ്യക്തമാക്കി. “സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നോവോവാക്‌സ് വാക്‌സിന്‍ ജൂണ്‍ മാസത്തോടെ ലഭ്യമാവും. അതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്. കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ഒക്ടോബര്‍ മാസത്തോടെ ലഭ്യമാവും. കൊഡാജെനിക്‌സ് കമ്പനിയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന കോവി-വാക് വാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണം പൂര്‍ത്തിയായി. ഒക്‌സ്‌ഫഡ് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്‌സിന്റെ ഉത്പാദനം ഏപ്രില്‍ മുതല്‍ പ്രതിമാസം 20 കോടി ഡോസ് ആക്കും.” പിവി നമ്പ്യാര്‍ പറഞ്ഞു. നിലവില്‍ ഉപയോഗത്തിലുള്ള കോവിഡ് വാക്സിനുകള്‍ കുട്ടികള്‍ക്ക് അനുയോജ്യമല്ലെന്നും കുട്ടികള്‍ക്ക് നല്‍കേണ്ടതില്ലെന്നുമാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.