കൊവിഡ് മരുന്ന് കൈവശം വെക്കല്‍; ഗൗതം ഗംഭീറിന് ദില്ലി ഹൈക്കോടതിയുടെ വിമർശനം

ദില്ലി: കൊവിഡ് ചികിത്സക്കുപയോഗിക്കുന്ന മരുന്ന് വന്‍തോതില്‍ വിതരണം നടത്താനും അളവില്‍ കൂടുതല്‍ വാങ്ങി സൂക്ഷിക്കാനും ബിജെപി എംപിയായ ഗൗതം ഗംഭീറിന് എങ്ങനെയാണ് സാധിക്കുന്നതെന്ന് ദില്ലി ഹൈക്കോടതി. ഇവ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകളല്ലേ? എങ്ങനെയാണ് വലിയ അളവില്‍ ഒരാള്‍ക്ക് മരുന്ന് കൈവശം വെക്കാനാകുക? ഈ മരുന്നുകള്‍ കൈകാര്യം ചെയ്യാനുള്ള ലൈസന്‍സ് ഗംഭീറിനുണ്ടോ? ഇവയ്ക്ക് ലൈസന്‍സ് ആവശ്യമില്ലേ? ജസ്റ്റിസുമാരായ വിപിന്‍ സംഘി, രേഖ പള്ളി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.

ഗൗതം ഗംഭീറിന്റെ മരുന്നു വിതരണം വളരെ നിരുത്തരവാദപരമാണെന്ന് ദില്ലി സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ രാഹുല്‍ മെഹ്‌റ കോടതിയെ അറിയിച്ചു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി ഫാബിബ്ലൂ സൗജന്യമായി നല്‍കുന്നുണ്ടെന്ന് അഭിഭാഷകന്‍ രാഹുല്‍ മല്‍ഹോത്ര കോടതിയെ അറിയിച്ചിരുന്നു.

കൊവിഡ് മരുന്ന് കൈവശം ഉണ്ടെന്ന് അറിയിച്ച ഗൗതം ഗംഭീര്‍ എംപി യുടെ ട്വീറ്റിനെതിരെ വിമര്‍ശനം ശക്തമായിരുന്നു. കൊവിഡ് ചികിത്സയ്ക്ക് ആവശ്യമായ ഫാബി ഫ്‌ലൂ മരുന്ന് ഈസ്റ്റ് ദില്ലിയില്‍ ഉള്ളവര്‍ക്ക് സൗജന്യമായി നല്‍കും എന്നായിരുന്നു എം പി ട്വിറ്ററില്‍ കുറിച്ചത്.

ഇത് മരുന്ന് പൂഴ്ത്തിവെപ്പ് ആണെന്ന് ആരോപിച്ച് സോംനാഥ് ഭാരതി, രാജേഷ് ശര്‍മ തുടങ്ങിയ എ എ പി നേതാക്കള്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ നൂറ് സ്ട്രിപ്പ് മരുന്ന് വാങ്ങി ആളുകള്‍ക്ക് സൗജന്യമായി നല്‍കുന്നത് എങ്ങനെ പൂഴ്ത്തിവെപ്പ് ആകുമെന്നാണായിരുന്നു ഈ ആരോപണത്തേക്കുറിച്ച്ഗൗതം ഗംഭീര്‍ പ്രതികരിച്ചത്.

 

 

Top