കൊവിഡ് വാക്‌സിനേഷന്‍; ബുക്കിങും രജിസ്‌ട്രേഷനും നിര്‍ബന്ധമില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യലും സ്ലോട്ട് ബുക്ക് ചെയ്യലും ഇനി മുതല്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. 18 വയസ്സും അതിന് മുകളിലുള്ള ആര്‍ക്കും അടുത്തുള്ള വാക്‌സിനേഷന്‍ സെന്ററിലെത്തി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ തന്നെ വാക്‌സിന്‍ എടുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഓണ്‍ലൈനില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുകയോ ബുക്ക് ചെയ്യുകയോ നിര്‍ബന്ധമല്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

പ്രതിരോധ കുത്തിവെപ്പിന്റെ വേഗത വര്‍ധിപ്പിക്കുന്നതിനും വാക്‌സിന്‍ മടി അകറ്റുന്നതിനുമാണ് പുതിയ തീരുമാനം. ഗ്രാമപ്രദേശങ്ങളില്‍ വാക്‌സിനേഷന്‍ മന്ദഗതിയിലാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ വാക്‌സിനേഷന്റെ വേഗം കൂട്ടാനും ജനങ്ങളെ കൂടുതലായി പങ്കെടുപ്പിക്കാനുമാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വാക്‌സീന്‍ എടുക്കണോയെന്ന ആളുകളുടെ സംശയം ലോകമാകെയുള്ള പ്രതിഭാസമാണെന്നും ശാസ്ത്രീയമായി പഠിച്ചു പരിഹരിക്കേണ്ടതാണെന്നും സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

വാക്‌സിനേഷനില്‍നിന്ന് ഒഴിവാകാന്‍ ചിലയിടങ്ങളില്‍ ആളുകള്‍ ശ്രമിച്ചെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണു നടപടികള്‍ ലഘൂകരിച്ചത്. അതേ സമയം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം സംസ്ഥാനങ്ങള്‍ എങ്ങനെ നടപ്പിലാക്കും എന്നത് ശ്രദ്ധേയമാണ്. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് കേരളത്തിലടക്കം ബുക്കിങ് സംവിധാനം തുടരുമെന്നാണ് സൂചന.

അതേ സമയം ചില സംസ്ഥാനങ്ങളിലെ ഗ്രാമപ്രദേശങ്ങളില്‍ ആളുകള്‍ വാക്‌സിനെടുക്കാന്‍ വിമുഖത കാണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജൂണ്‍ 21 മുതല്‍ രാജ്യത്തെ 18 വയസ്സിന് മുകളിലുള്ള 75 ശതമാനം പൗരന്‍മാര്‍ക്കും വാക്‌സിന്‍ സൗജന്യമായി കേന്ദ്ര സര്‍ക്കാര്‍ തന്നെ വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

 

Top