ഇന്ത്യയില്‍ കോവിഡ് വാക്‌സിനേഷന്‍ മരണസാധ്യത കുറച്ചെന്ന് പഠനം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ഡെല്‍റ്റ വകഭേദം ഉള്‍പ്പെടെ ബാധിച്ചവരില്‍ മരണസാധ്യതയും ആശുപത്രിവാസവും ഗണ്യമായി കുറയ്ക്കാന്‍ വാക്സിനുകള്‍ക്കു കഴിഞ്ഞുവെന്ന് പഠന റിപ്പോര്‍ട്ട്. ഇന്ത്യയില്‍ വാക്സിന്‍ ലഭിച്ചതിനു ശേഷം രോഗബാധയുണ്ടായവരില്‍ 0.4 ശതമാനം മാത്രമാണ് മരണത്തിനു കീഴടങ്ങിയത്.

10 ശതമാനത്തിനു മാത്രമാണ് ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നതെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ നിവേദിത ഗുപ്തയുടെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ വ്യക്തമാകുന്നു. 677 കോവിഡ് രോഗികളില്‍ നടത്തിയ ജീനോം സീക്വന്‍സിങ്ങില്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച 86 ശതമാനം പേര്‍ക്കും ബാധിച്ചത് ഡെല്‍റ്റ വകഭേദമാണെന്നു കണ്ടെത്തി.

വാക്സിന്‍ സ്വീകരിക്കുന്നത് രോഗതീവ്രത കുറയ്ക്കുമെന്നാണ് പഠനത്തില്‍ നിന്നു വ്യക്തമാകുന്നതെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടു തന്നെ വാക്സിനേഷന്‍ ദൗത്യം ത്വരിതപ്പെടുത്തി കൂടുതല്‍ ആളുകള്‍ക്കു പ്രതിരോധ ശേഷി നല്‍കുകയാണ് കോവിഡിന്റെ ഗുരുതരമായ പുതുതരംഗങ്ങള്‍ ചെറുക്കാന്‍ ഉത്തമ മാര്‍ഗമെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

 

Top