കൊവിഡ് നിയന്ത്രണം കാറ്റില്‍ പറത്തി ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലെ വാക്‌സിനേഷന്‍

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലെ വാക്‌സീനേഷന്‍. വലിയ ജനത്തിരക്കാണ് വാക്‌സീനേഷന്‍ കേന്ദ്രത്തിലുള്ളത്. പ്രായമായവരടക്കം ഏറെ നേരമായി വാക്‌സീനായി കാത്തിരിക്കുകയാണ്.

മണിക്കൂറുകളായി കാത്ത് നില്‍ക്കുന്നവര്‍ക്കും ഇത് വരെ വാക്‌സീന്‍ കിട്ടിയിട്ടില്ല. തലസ്ഥാന നഗരിയിലെ എറ്റവും പ്രധാനപ്പെട്ട വാക്‌സീനേഷന്‍ കേന്ദ്രത്തിലാണ് ഈ ദുരവസ്ഥ. സാമൂഹിക അകലം പാലിക്കുന്നത് പോലും ഉറപ്പാക്കാനാവാത്ത സ്ഥിതിയാണ് ഇവിടെ. തിരക്കിനിടയില്‍ രണ്ട് പേര്‍ കുഴഞ്ഞ് വീണു.

പതിനൊന്ന് മണിക്ക് വാക്‌സീന്‍ എടുക്കാന്‍ സമയം കിട്ടിയവരടക്കം രാവിലെ എട്ട് മണി മുതല്‍ വന്ന് ക്യൂ നില്‍ക്കുകയാണ്. ക്യൂവില്‍ നില്‍ക്കുന്ന ഭൂരിഭാഗം ആളുകള്‍ക്കും പത്ത് മണിക്കും പതിനൊന്ന് മണിക്കും ഇടയിലാണ് സമയം നല്‍കിയിരിക്കുന്നത്. ജനങ്ങള്‍ സമയക്രമം പാലിക്കുന്നില്ലെന്നും ആളുകള്‍ കൂട്ടമായി എത്തുന്നതാണ് പ്രശ്‌നകാരണമെന്നുമാണ് ഡിഎംഒയുടെ വിശദീകരണം.

ഇനി മുതല്‍ രജിസ്റ്റര്‍ ചെയ്ത സമയത്ത് മാത്രം ആളുകള്‍ എത്തിയാല്‍ മതിയെന്നാണ് ഡിഎംഒയുടെ നിര്‍ദ്ദേശം. തിക്കും തിരക്കും ഉണ്ടാക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നാണ് ഡിസിപി വൈഭവ് സക്‌സേന അറിയിച്ചു.

 

Top