സൗദിയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴ് ലക്ഷം കവിഞ്ഞു

റിയാദ്: സൗദി അറേബ്യയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകള്‍ ഏഴുലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 3,555 പേര്‍ക്ക് കൂടി പുതുതായി രോഗബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,02,624 ആയി.

നിലവിലെ രോഗികളില്‍ 4,023 പേര്‍ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തി കേസ് 6,57,995 ആയി ഉയര്‍ന്നു. രോഗബാധിതരില്‍ മൂന്ന് പേര്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 8,950 ആയി. ആകെ 35,679 കൊവിഡ് ബാധിതരാണ് രാജ്യത്താകെ ചികിത്സയിലുള്ളത്. ഇതില്‍ 1,042 പേരാണ് ഗുരുതരനിലയില്‍. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 93.54 ശതമാനവും മരണനിരക്ക് 1.27 ശതമാനവുമായി.

24 മണിക്കൂറിനിടെ 133,542 ആര്‍.ടിപി.സി.ആര്‍ പരിശോധനകള്‍ നടത്തി. പുതുതായി റിയാദ് 1,209, ജിദ്ദ 232, ദമ്മാം 178, ഹുഫൂഫ് 146, മദീന 98. മക്ക 98 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 5,81,43,907 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 2,56,27,850 ആദ്യ ഡോസും 2,37,66,757 രണ്ടാം ഡോസും 87,49,300 ബൂസ്റ്റര്‍ ഡോസുമാണ്.

Top