രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; പ്രതിദിന സംഖ്യ രണ്ടു ലക്ഷത്തിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കൊവിഡ് പ്രതിദിന സംഖ്യ രണ്ടു ലക്ഷത്തിലേക്ക്. 24 മണിക്കൂറിലെ രോഗ ബാധിതരുടെ എണ്ണം 195000 എത്തി.ശരാശരി മരണസംഖ്യയില്‍ 70 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. അര്‍ധസൈനിക വിഭാഗങ്ങളിലെ 4500 അംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ദില്ലിയില്‍ ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് ഇരുപത്തിയൊന്നായിരത്തില്‍ അധികം പേര്‍ക്കാണ്. പൊസിറ്റിവിറ്റി നിരക്ക് മെയ് അഞ്ചിന് ശേഷം ഉള്ള ഏറ്റവും ഉയര്‍ന്ന കണക്കില്‍ എത്തി. തലസ്ഥാനത്തെ കോവിഡ് കണക്ക് ദിവസങ്ങള്‍ക്കുള്ളില്‍ ഏറ്റവും കൂടിയ നിരക്കില്‍ എത്തും എന്ന് ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന്‍ അഭിപ്രായപ്പെട്ടു.

പശ്ചിമ ബംഗാളില്‍ കോവിഡ് പൊസിറ്റിവിറ്റി നിരക്ക് മുപ്പത്തി രണ്ട് ശതമാനത്തില്‍ എത്തി. മഹാരാഷ്ട്രയില്‍ 34000 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പഞ്ചാബിലും പൊസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനം കടന്നു. അതേസമയം ഒമിക്രോണ്‍ എല്ലാവര്‍ക്കും ബാധിക്കുമെന്നും എന്നാല്‍ ഗുരുതരമാവില്ലെന്നും സര്‍ക്കാരിന്റെ കൊവിഡ് വിദഗ്ധ സംഘത്തിലെ അംഗം ഡോ. ജെയ് പ്രകാശ് ദേശീയ മാധ്യമത്തോട് പറഞ്ഞു

ആശുപത്രികളടം ആളുകള്‍ കൂടുതല്‍ എത്തുന്ന ഇടങ്ങളിലും കൊവിഡ് വ്യാപിക്കുകയാണ്. ഇതിനിടെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയേക്കുമെന്ന സൂചനയുണ്ട്. ആള്‍ക്കൂട്ട നിയന്ത്രണങ്ങളടക്കം നിര്‍ദേശങ്ങള്‍ അതാത് സംസ്ഥാനങ്ങള്‍ക്കെടുക്കാമെന്നാണ് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നത്.

Top