ഇന്ത്യയില്‍ കൊവിഡ് കേസുകളുടെ എണ്ണം നാല് കോടി പിന്നിട്ടു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 4 കോടി പിന്നിട്ടു. മൂന്നാം തരംഗത്തില്‍ ഇതുവരെ 50 ലക്ഷം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, പ്രതിദിന കേസുകള്‍ കുറയുന്നത് ആശ്വാസമാണ്. ഇന്നും മൂന്ന് ലക്ഷത്തിന് താഴെയാണ് പ്രതിദിന കേസുകള്‍. അതിനിടെ, മരണസംഖ്യ വീണ്ടും ഉയര്‍ന്ന് 500ന് മുകളിലായി.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് പ്രതിദിന കേസുകള്‍ കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചു തുടങ്ങി. ഹരിയാനയില്‍ ഫെബ്രുവരി ഒന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കും. എന്നാല്‍ ദില്ലിയിലെ കണക്കില്‍ നേരിയ വര്‍ധനയുണ്ടായി. ആറായിരത്തില്‍ അധികം പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് കൊവിഡ് മരണ നിരക്കിലെ വര്‍ധന തുടരുകയാണ്. അറുന്നൂറില്‍ അധികം പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. കോവിഡ് വ്യാപനം തടയാന്‍ രാജ്യം കാണിച്ച നിശ്ചയദര്‍ഢ്യത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിനന്ദിച്ചു. വൈറസ് വിട്ടു പോയിട്ടില്ലന്നും പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രതിദിന കേസുകള്‍ അരലക്ഷം കടന്നതോടെ സംസ്ഥാനത്ത് കൊവിഡ് സാഹചര്യം അതിരൂക്ഷമായി തുടരുകയാണ്. ഇന്നലെ 55,475 പേര്‍ക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, എന്നിങ്ങനെയാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള ജില്ലകളിലെ പ്രതിദിന പോസിറ്റിവ് കേസുകള്‍.

കേസുകള്‍ ഇനിയും ഉയരുമെന്ന സൂചനയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്നത്. വിവിധ ജില്ലകളിലായി നാലേമുക്കാല്‍ ലക്ഷം പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. പുതിയ കേസുകളുടെ എണ്ണം ഒരാഴ്ചക്കിടെ 143 ശതമാനം കൂടിയിട്ടുണ്ട്. 100 ശതമാനം പേര്‍ക്കും ഒരു ഡോസ് വാക്‌സീന്‍ നല്‍കിയെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.

Top