കൊവിഡ് രൂക്ഷം; രാജ്യത്ത് പ്രതിദിന കേസുകള്‍ മൂന്ന് ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രൂക്ഷം. പ്രതിദിന കേസുകള്‍ മൂന്ന് ലക്ഷം കടന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, 3,17,532 പേര്‍ക്കാണ് 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 491 പേര്‍ മരിച്ചു. 2,23,990 പേര്‍ രോഗമുക്തി നേടി. ടിപിആര്‍ 16.41 ശതമാനമാണ്. അതേ സമയം രാജ്യത്ത് ഇതുവരെ 9,287 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കഴിഞ്ഞ മെയ് മാസത്തിലാണ് ഇതിന് മുമ്പ് രാജ്യത്ത് കൊവിഡ് കേസുകള്‍ മൂന്നുലക്ഷം കടന്നത്. ഒമിക്രോണ്‍ വ്യാപനമാണ് മൂന്നാം തരംഗത്തില്‍ കേസുകള്‍ കുത്തനെ ഉയരാന്‍ കാരണമായതെന്നാണ് ആരോഗ്യ വിദഗ്തരുടെ വിലയിരുത്തല്‍.

സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയിലാണ് ഇപ്പോഴും കൊവിഡ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതല്‍. മുംബൈയില്‍ പൊസിറ്റിവിറ്റി നിരക്ക് കുറഞ്ഞപ്പോള്‍ പുണെയില്‍ രോഗ വ്യാപനം കൂടി. പന്ത്രണ്ടായിരത്തില്‍ അധികം പേര്‍ക്കാണ് ഇന്നലെ പുണെയില്‍ രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിക്കുന്ന ജില്ലയായി പുണെ മാറി. മുംബൈയില്‍ പൊലീസിലെ 12 ഉദ്യോഗസ്ഥര്‍ക്ക് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ചു.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലും രോഗവ്യാപനം രൂക്ഷമാകുകയാണ്. അതേസമയം ഗുജറാത്ത്, അസം, കര്‍ണാടക, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും കേസുകളുടെ എണ്ണം കുതിക്കുകയാണ്. ദില്ലിയിലെ കൊവിഡ് കേസുകളില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ നേരിയ വര്‍ധന ഉണ്ടായി.

ഇതിനിടെ കോവാക്‌സിനും കോവിഷീല്‍ഡിനും പൂര്‍ണ്ണ വാണിജ്യ അനുമതി നല്‍കാന്‍ ഡിസിജിഐ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു. അനുമതി തേടി ഉത്പാദകരായ ഭാരത് ബയോട്ടെക്കും സീറം ഇന്‍സ്റ്റിറ്റിയൂട്ടും നല്‍കിയ അപേക്ഷ കഴിഞ്ഞ ദിവസം വിദഗ്ധ സമിതി പരിഗണിച്ചിരുന്നു. നിലവില്‍ അടിയന്തര ഉപയോഗ അനുമതി മാത്രമാണ് ഇരു വാക്‌സിനുകള്‍ക്കും ഉള്ളത്.

Top