കോവിഡ് ചികിത്സ; മുറിവാടക സ്വകാര്യ ആശുപത്രികള്‍ക്ക് നിശ്ചയിക്കാമെന്ന ഉത്തരവ് തടഞ്ഞു

kerala hc

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ചികിത്സയില്‍ മുറിവാടക നിരക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് നേരിട്ടു നിശ്ചയിക്കാമെന്ന ഉത്തരവ് തടഞ്ഞ് ഹൈക്കോടതി. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളുടെ ഇഷ്ടത്തിന് എല്ലാം വിട്ടുകൊടുക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

ആശുപത്രികള്‍ക്ക് ചെറിയ ഇളവുകള്‍ അനുവദിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ മുറിവാടക സ്വകാര്യ ആശുപത്രികള്‍ക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ച് നിശ്ചയിക്കാമെന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ ഉത്തരവില്‍ അവ്യക്തതകളുണ്ടെന്ന് സര്‍ക്കാര്‍ സമ്മതിച്ചു. ഉത്തരവിലെ അവ്യക്തതകള്‍ തിരുത്തി പുതിയ ഉത്തരവിറക്കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അടുത്ത ബുധനാഴ്ച കേസ് കോടതി വീണ്ടും പരിഗണിക്കും.

കോവിഡ് ചികിത്സയില്‍ മുറിവാടകനിരക്ക് ആശുപത്രികള്‍ക്ക് നേരിട്ടു നിശ്ചയിക്കാമെന്ന് കഴിഞ്ഞ ദിവസമാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിരുന്നത്. വാര്‍ഡിലും ഐ.സി.യു.വിലും ചികിത്സയില്‍ കഴിയുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലെ അംഗങ്ങളില്‍ നിന്നു മാത്രം സര്‍ക്കാര്‍ നേരത്തെ നിശ്ചയിച്ച നിരക്ക് ഈടാക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

വാര്‍ഡ്, ഐ.സി.യു, വെന്റിലേറ്റര്‍ തുടങ്ങിയവയിലെ ചികിത്സാനിരക്ക് ജനങ്ങള്‍ക്ക് താങ്ങാവുന്ന വിധത്തില്‍ ഏകീകരിച്ച് മേയിലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍, സ്വകാര്യ ആശുപത്രികളില്‍ കൂടുതല്‍ പേരും ചികിത്സ തേടുന്ന മുറികളിലെ നിരക്ക് സംബന്ധിച്ച് പരാമര്‍ശിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യത്തെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പുതിയ ഉത്തരവിറക്കിയത്.

 

 

Top