ആന്ധ്രയില്‍ 829 അധ്യാപകര്‍ക്കും 575 കുട്ടികള്‍ക്കും കോവിഡ്

വിശാഖപട്ടണം: കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട ആന്ധ്രപ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ കഴിഞ്ഞ തിങ്കളാഴ്ച വീണ്ടും തുറന്നിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 829 അധ്യാപകര്‍ക്കും 575 കുട്ടികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാനത്ത് 98.84 ശതമാനം സ്‌കൂളുകളും വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. 87.78 ശതമാനം അധ്യാപകര്‍ ഹാജരായെങ്കിലും ഒന്‍പതാം ക്ലാസിലെ 39.62 ശതമാനവും പത്താം ക്ലാസിലെ 43.65 ശതമാനം വിദ്യാര്‍ത്ഥികളും മാത്രമാണ് ആദ്യ മൂന്ന് ദിവസങ്ങളില്‍ സ്‌കൂളിലെത്തിയത്.

സ്‌കൂളുകള്‍ തുറന്നതിന് പിന്നാലെ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം സ്‌കൂളിലെത്തിയ അധ്യാപകരിലും കുട്ടികളിലും കൊവിഡ് പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1,89,148 അധ്യാപകരില്‍ 70,790 അധ്യാപകരില്‍ പരിശോധന നടത്തി. ഇതില്‍ 829 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3,92,000 വിദ്യാര്‍ത്ഥികളില്‍ 9, 10 ക്ലാസുകളിലെ 95,763 കുട്ടികളില്‍ പരിശോധന നടത്തിയതില്‍ 575 കുട്ടികള്‍ക്കും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

എന്നാല്‍ ഇത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. മിക്ക കൊവിഡ് കേസുകളും ലക്ഷണങ്ങള്‍ ഒന്നും കാണിച്ചില്ല. കൊവിഡ് സ്ഥിരീകരിച്ചവരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും സ്‌കൂള്‍ വിദ്യാഭ്യാസ കമ്മീഷണര്‍ പ്രതികരിച്ചു. പശ്ചിമ ഗോദാവരി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 41,000 അധ്യാപകരില്‍ നടത്തിയ പരിശോധനയില്‍ 262 പേര്‍ പോസിറ്റീവ് ആയി.

വിശാഖപട്ടണത്ത് 4,527 അധ്യാപകര്‍ പരിശോധനയ്ക്ക് വിധേയരായി. ഇതില്‍ 52 പേര്‍ പോസിറ്റീവ് ആയിട്ടുണ്ട്. ഗുണ്ടൂര്‍, ചിറ്റൂര്‍, നെല്ലൂര്‍, കിഴക്കന്‍ ഗോദാവരി ജില്ലകളില്‍ നിന്നും നിരവധി അധ്യാപകരും വിദ്യാര്‍ത്ഥികളും കൊവിഡ് പോസീറ്റീവ് ആയിട്ടുണ്ട്.

Top