കോവിഡ് മൂന്നാം തരംഗം; കുട്ടികള്‍ക്കുള്ള ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗത്തെ മുന്‍നിര്‍ത്തി കുട്ടികള്‍ക്കായുള്ള ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ബജറ്റില്‍ തീരുമാനം. ഇതിന് പ്രാരംഭ ഘട്ടമായി 25 കോടി രൂപ വകയിരുത്തി.

ആദ്യപടിയായി പീഡിയാട്രിക് ഐ.സി.യുകളിലെ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കും. സ്ഥല ലഭ്യതയുള്ള ജില്ല ആശുപത്രികളിലും തെരഞ്ഞെടുത്ത ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും പീഡിയാട്രിക് ഐ.സി.യു വാര്‍ഡുകള്‍ നിര്‍മിക്കും. ഇതിനാണ് 25 കോടി വകയിരുത്തിയത്.

കോവിഡ് മൂന്നാം തരംഗം വരാനുണ്ടെന്നും കുട്ടികളെ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നത്. പകര്‍ച്ചവ്യാധികള്‍ കൈകാര്യം ചെയ്യുന്നതിനായി ഓരോ മെഡിക്കല്‍ കോളജുകളിലും ഒരു പ്രത്യേക ബ്ലോക്ക് സ്ഥാപിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളില്‍ ഐസൊലേഷന്‍ ബ്ലോക്കുകള്‍ നിര്‍മിക്കുന്നതിനായി 50 കോടി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

 

Top