കോവിഡ് മൂന്നാം തരംഗം; 20,000 കോടിയുടെ പാക്കേജുമായി കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗം നേരിടാന്‍ ഇരുപതിനായിരം കോടി രൂപയുടെ സാമ്പത്തിക പാക്കേജുമായി കേന്ദ്രം. കേന്ദ്ര ആരോഗ്യ, ധനകാര്യ മന്ത്രാലയങ്ങള്‍ സംയുക്തമായാണ് പാക്കേജ് തയ്യാറാക്കുന്നത്. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ പാക്കേജ് പ്രഖ്യാപിക്കും എന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

മൂന്നാം തരംഗം ഉണ്ടായാല്‍ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കാനാണ് പ്രത്യേക സാമ്പത്തിക പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കുന്നത്. കോവിഡ് ചികത്സാകേന്ദ്രങ്ങളുടെയും, ആശുപത്രി കിടക്കകളുടെയും എണ്ണം കൂട്ടല്‍, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങല്‍ എന്നിവയ്ക്കാണ് പാക്കേജില്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്.

ഗ്രാമീണ മേഖലകളിലെ ആശുപത്രികളില്‍ പോലും ഓക്സിജന്‍ ഉള്‍പ്പടെ കോവിഡ് ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കുന്നതിനുളള പണം പാക്കേജില്‍ ഉള്‍പ്പെടുത്തും. ദേശീയ തലത്തിലും, സംസ്ഥാന തലത്തിലുമുളള ആരോഗ്യകേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും പാക്കേജിന്റെ ഭാഗമായി പണം നല്‍കും.

പരിശോധനകളുടെ എണ്ണം കൂട്ടി വൈറസ് ബാധിതരെ കണ്ടെത്തി ചികിത്സിക്കുക എന്ന രീതി ഫലപ്രദമാണെന്ന് ഒന്നാം തരംഗത്തില്‍ വ്യക്തമായിരുന്നു. ഈ സാഹചര്യത്തില്‍ മൂന്നാം തരംഗം നേരിടാന്‍ കൂടുതല്‍ ലാബുകള്‍ സജ്ജീകരിക്കാനും പാക്കേജില്‍ പണം നീക്കി വയ്ക്കും.

 

 

Top