കൊവിഡ് പരിശോധനയുടെ മറവില്‍ തട്ടിപ്പ്; രണ്ട് പേര്‍ പൊലീസ് പിടിയിൽ

തിരുവനന്തപുരം: കൊവിഡ് പരിശോധനയുടെ പേരില്‍ പണം തട്ടിപ്പ് നടത്തിയ രണ്ടു പേരെ പൊലീസ് പിടികൂടി. നെടുമങ്ങാട് ഉഴമലയ്ക്കല്‍ പോങ്ങാട് കടുവാക്കുഴി വസുന്ധര മഠത്തില്‍ അഭിമന്യു (19), പാലോട് പെരിങ്ങമ്മല ഒഴുകുപാറ എം.എസ് ഹൗസില്‍ മുഹമ്മദ് സാദിഖ് (19) എന്നിവരാണ് പിടിയിലായത്. കൊവിഡ് പരിശോധിക്കാന്‍ എത്തിയതാണ് എന്നു പറഞ്ഞു പണം തട്ടിയ കേസിലാണ് ഇവര്‍ പിടിയിലാകുന്നത്.

പ്രതികളില്‍ രണ്ടു പേരും തിരുവനന്തപുരം മെഡിക്കല്‍ കോളജിനു സമീപത്തെ ഒരു ലാബിന്റെ കളക്ഷന്‍ ഏജന്റ് ആയി ജോലി നോക്കി വരുന്നവരാണ്. കൊവിഡ് പരിശോധനയ്ക്ക് സ്രവം എടുക്കാന്‍ വന്നതാണ് എന്ന് വീട്ടുകാരെ അറിയിക്കുകയും ഇവരില്‍ നിന്ന് 1,750 രൂപ വാങ്ങുകയുമാണ് പ്രതികളുടെ രീതി. സ്രവം എടുത്തു മടങ്ങുന്ന പ്രതികള്‍ ആര്‍.ടി.പി.സി.ആറിനു പകരം ആന്റിജന്‍ ടെസ്റ്റ് നടത്തുകയും ഇതിന്റെ ഫലം വാട്ട്‌സ്ആപ്പില്‍ അയച്ചു കൊടുക്കുകയും ചെയ്യും.

അതേസമയം ആന്റിജന്‍ ടെസ്റ്റില്‍ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് കണ്ടാല്‍ മാത്രമേ ഇപ്രകാരം ചെയ്യുകയുള്ളൂ. വീട്ടുകാരെ വിശ്വസിപ്പിക്കുന്നതിനു വേണ്ടി ഇവര്‍ കരുവാക്കിയത് മെഡിക്കല്‍ കോളേജ് പരിസരത്തെ പ്രമുഖ ലാബിനെയാണ്. ലാബിന്റെ വിലാസവും ഫോണ്‍ നമ്പറും മറ്റും അതേപടി നിലനിര്‍ത്തിയ ശേഷം ബാക്കി ഭാഗങ്ങളില്‍ കൃത്രിമം നടത്തുകയും പരിശോധനാഫലം പ്രിന്റ് ചെയ്ത് ചേര്‍ക്കുകയുമായിരുന്നു ഇവരുടെ രീതി.

പെരിങ്ങമ്മല സ്വദേശിയും പാങ്ങോട് മന്നാനിയ കോളേജിലെ പ്രിന്‍സിപ്പലുമായ ഡോ. നസീര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്. ഇദ്ദേഹത്തിന്റെ സഹോദരിയുടെ വീട്ടില്‍ എത്തിയ പ്രതികള്‍ സ്രവം ശേഖരിക്കുകയും പണം വാങ്ങി പോവുകയും ചെയ്തശേഷം പരിശോധിച്ച് ഫലം നെഗറ്റീവ് ആണെന്നുള്ള റിസള്‍ട്ട് അയച്ചു കൊടുക്കുകയായിരുന്നു.

ഇതിനിടെ വീട്ടിലുള്ള മറ്റൊരാള്‍ക്ക് ശാരീരിക വൈഷമ്യം അനുഭവപ്പെട്ടതോടെ പരിശോധിക്കുന്നതിന് വേണ്ടി പ്രതികളെ ഫോണില്‍ നിരവധി തവണ വിളിച്ചിട്ടും കിട്ടിയില്ല. ഇതോടെ ലാബിന്റെ ഫോണ്‍ നമ്പറില്‍ വീട്ടുകാര്‍ വിളിച്ച് അന്വേഷിച്ചതാണ് വഴിത്തിരിവായത്.

തട്ടിപ്പ് മനസ്സിലായതോടെ വീട്ടുകാര്‍ സൂത്രത്തില്‍ പ്രതികളെ വീണ്ടും ഫോണില്‍ ബന്ധപ്പെടുകയും പെരിങ്ങമലയില്‍ വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇവിടെവച്ചാണ് രണ്ടുപേരും പൊലീസ് പിടിയിലാകുന്നത്.

തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 17 പേരോളം തട്ടിപ്പിന് ഇരയായിട്ടുണ്ട് എന്നാണ് സൂചന. ബാക്കിയുള്ളവര്‍ പരാതിയുമായി എത്തിയാല്‍ മാത്രമേ എത്ര തുക തട്ടിച്ചിട്ടുണ്ട് എന്ന് വ്യക്തമാകുകയുള്ളൂ. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Top