അബുദാബിയില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കൊവിഡ് പരിശോധനാ ഫലം നിര്‍ബന്ധം

അബുദാബി: അബുദാബിയില്‍ എല്ലാ വിദ്യാര്‍ത്ഥികളും സ്‌കൂളുകളിലേക്ക് മടങ്ങുന്നതിന് 14 ദിവസത്തിനുള്ളിലെടുത്ത നേസല്‍ പിസിആര്‍ അല്ലെങ്കില്‍ സലൈവ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണം. എല്ലാ പ്രായത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും വാക്സിനെടുത്തവര്‍ക്കും ഈ നിബന്ധന ബാധകമാണ്.

വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ അധ്യാപകര്‍, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്, മറ്റ് ജീവനക്കാര്‍ എന്നിവരും നിബന്ധന പാലിക്കണം. അബുദാബി വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പിന്റെ(അഡെക്) നിര്‍ദ്ദേശം അനുസരിച്ചാണ് പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കുന്നത്.

ഈ മാസം അവസാനമാണ് സ്‌കൂള്‍ തുറക്കുന്നത്. ഓരോ സ്‌കൂളുകളിലെയും 12 വയസ്സിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും നിശ്ചിത കേന്ദ്രങ്ങളില്‍ സൗജന്യ പിസിആര്‍ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തും. സ്വന്തം ചെലവില്‍ മറ്റ് കേന്ദ്രങ്ങളിലും പരിശോധന നടത്താം.

12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് അബുദാബിയിലെ സ്വകാര്യ, സര്‍ക്കാര്‍ പരിശോധനാ കേന്ദ്രങ്ങളില്‍ സൗജന്യമായി പിസിആര്‍ പരിശോധന നടത്താം. ഇവര്‍ക്ക് ഉമിനീരില്‍ നിന്നുള്ള കൊവിഡ് പരിശോധന(സലൈവ ടെസ്റ്റ്)യോ മൂക്കില്‍ നിന്ന് സ്രവം എടുത്തുള്ള നേസല്‍ പരിശോധനാ രീതിയോ തെരഞ്ഞെടുക്കാം.

പരിശോധനയ്ക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ എമിറേറ്റ്സ് ഐഡി ഹാജരാക്കണം. സ്‌കൂള്‍ പ്രവേശനത്തിനായി നടത്തുന്ന കൊവിഡ് പരിശോധനയാണെന്ന് ആരോഗ്യ പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തണം. പിസിആര്‍ പരിശോധന നടത്തേണ്ട ഇടവേളകളെ കുറിച്ച് പിന്നീട് അറിയിക്കും.

 

Top