കൗമാരക്കാര്‍ക്ക് നാലാഴ്ച ഇടവേളയില്‍ രണ്ട് ഡോസ്; രാജ്യം അതീവ ജാഗ്രതയില്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം ശക്തമായ പശ്ചാത്തലത്തില്‍ നാലാഴ്ച ഇടവേളയില്‍ രണ്ട് ഡോസ് എന്ന രീതിയിലാകും കൗമാരക്കാരിലെ വാക്‌സിനേഷന്‍ എന്ന് കോവിഡ് ടാസ്‌ക് ഫോഴ്‌സ് തലവന്‍ ഡോ. എന്‍.കെ.അറോറ.

കൗമാരക്കാരില്‍ വാക്‌സിനേഷന് പ്രത്യേക തയാറെടുപ്പുകള്‍ ആവശ്യമില്ലെന്നും അറോറ പറഞ്ഞു. പ്രായപൂര്‍ത്തിയായവരെ പോലെതന്നെ പുറത്ത് സഞ്ചരിക്കുന്നവരാണ് 15 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍. രാജ്യത്തെ കോവിഡ് മരണങ്ങളില്‍ മൂന്നില്‍ രണ്ട് ഈ പ്രായത്തില്‍ ഉള്ളവരാണ്. ഇക്കാരണങ്ങളാല്‍ കൗമാരക്കാരിലെ വാക്‌സിനേഷന്‍ പ്രധാനമാണെന്നാണ് അറോറയുടെ പ്രതികരണം.

രാജ്യത്ത് അതിവേഗമാണ് ഒമിക്രോണ്‍ വ്യാപിക്കുന്നത്. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഒമിക്രോണ്‍ കേസുകള്‍ 500 കടന്നു. ഡല്‍ഹിയില്‍ ഇന്ന് മുതല്‍ രാത്രി കര്‍ഫ്യു ആരംഭിക്കും. ഏറ്റവും അധികം ഒമിക്രോണ്‍ കേസുകളുള്ള മഹാരാഷ്ട്രയില്‍ 31 പേര്‍ കൂടി രോഗ ബാധിതരായതോടെ ആകെ കേസുകള്‍ 141 ആയി. 61 പേര്‍ രോഗമുക്തരായി.

79 ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഡല്‍ഹിയില്‍ 23 പേര്‍ രോഗമുക്തരായി. എന്നാല്‍ ആറ് മാസത്തിനിടയിലെ ഉയര്‍ന്ന തോതിലാണ് ഡല്‍ഹിയിലെ കോവിഡ് കണക്കുകള്‍. 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 290 കോവിഡ് കേസുകളും ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ രാത്രി 11 മുതല്‍ രാവിലെ അഞ്ച് വരെ ഡല്‍ഹി സര്‍ക്കാര്‍ കര്‍ഫ്യു പ്രഖ്യാപിച്ചു.

Top