കൊവിഡ് വ്യാപനം; ഈ വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാഫലം വൈകും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഈ വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാഫലങ്ങള്‍ വൈകുമെന്ന് സൂചന. പല ജില്ലകളിലും ട്രിപ്പിള്‍ ലോക്ഡോണ്‍ കൂടി പ്രഖ്യാപിച്ചതോടെ പരീക്ഷകളുടെ മൂല്യനിര്‍ണയ ക്യാംപുകള്‍ എന്നു നടത്തുമെന്നതില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

മെയ് 15 മുതല്‍ എസ്എസ്എല്‍സി മൂല്യനിര്‍ണ്ണയം ആരംഭിക്കണം എന്നായിരുന്നു തീരുമാനം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇതിനു കഴിഞ്ഞിട്ടില്ല. മെയ് 5 മുതല്‍ നടക്കാനിരുന്ന പ്ലസ്ടു മൂല്യനിര്‍ണയ ക്യാംപുകളും നേരത്തെ മാറ്റിയിരുന്നു.

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഗുരുതര സാഹചര്യമാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. അതുകൊണ്ട് തന്നെ മൂല്യനിര്‍ണയത്തിനായി കഴിഞ്ഞ വര്‍ഷം സ്വീകരിച്ച നടപടികള്‍ ഈ വര്‍ഷം നടപ്പാക്കാന്‍ കഴിയില്ല. ഇന്നലെ മുതല്‍ മൂല്യനിര്‍ണയം ആരംഭിച്ച് ജൂണ്‍ ആദ്യവാരം എസ്എസ്എല്‍സി ഫലം പ്രഖ്യാപിക്കാനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

ഈ വര്‍ഷത്തെ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് വിവിധ അഭിപ്രായങ്ങളാണ് ഉയരുന്നത്. ലോക്ഡൗണിനു ശേഷം ക്യാംപുകള്‍ നടത്തണമെന്ന് ഒരു വിഭാഗം അധ്യാപകര്‍ ആവശ്യപ്പെടുന്നു. കൊവിഡ് സാഹചര്യത്തില്‍ അധ്യാപകര്‍ വീടുകളില്‍ ഇരുന്ന് മൂല്യനിര്‍ണയം നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

എന്നാല്‍ അധ്യാപക സംഘടനകള്‍ ഇതുവരെ വീടുകളിലെ മൂല്യനിര്‍ണയത്തെ പിന്തുണച്ചിട്ടില്ല. വീടുകളില്‍ മൂല്യനിര്‍ണയം ആക്ഷേപങ്ങള്‍ക്ക് വഴിവയ്ക്കുമെന്നാണ് അഭിപ്രായം.

 

Top