രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; ആശങ്കയോടെ സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത് ആശങ്ക. മഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 6741 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശ്, ബിഹാര്‍, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് വ്യാപനം രൂക്ഷമായ കര്‍ണാടകത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടില്‍ തുടര്‍ച്ചയായി നാലായിരത്തിലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

24 മണിക്കൂറിനിടയില്‍ 4536 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ തമിഴ്‌നാട്ടില്‍ രോഗബാധിച്ചവരുടെ എണ്ണം 147324 ആയി. 67 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ മരണസംഖ്യ 2099 ആയി ഉയര്‍ന്നു. കേരളത്തില്‍ നിന്ന് എത്തിയ ഏഴ് പേര്‍ക്ക് കൂടി തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടയില്‍ 1606 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ, ആകെ രോഗികളുടെ എണ്ണം 1,15,346 ആയി. 35 കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 3,446 ആയി.

നിലവില്‍ 18,664 പേരാണ് ഡല്‍ഹിയില്‍ കൊവിഡ് ചികിത്സയിലുള്ളത്. 93,236 പേര്‍ക്ക് രോഗം ഭേദമായി. അതേസമയം, പഞ്ചാബില്‍ ഗ്രാമീണ വികസന വകുപ്പ് മന്ത്രി ത്രിപത് രജിന്ദര്‍ സിംഗിനാണ് രോഗം സ്ഥിരീകരിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ കര്‍ണാടകയിലെ രണ്ട് ജില്ലകളില്‍ വീണ്ടും ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.

ബെംഗളൂരു അര്‍ബന്‍, റൂറല്‍ ജില്ലകളാണ് പൂര്‍ണമായും അടച്ചിടുന്നത്. ഇന്ന് 87 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചത്. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് കര്‍ണാടക. 2490 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 87 പേര്‍ മരിക്കുകയും ചെയ്തു. ബെംഗളൂരുവില്‍ മാത്രം 1267 പേര്‍ക്ക് രോഗം ബാധിക്കുകയും 56 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് കാരണം മരിച്ചവരുടെ എണ്ണം 842 ആയി.

Top