സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു, ഇനി സാമൂഹിക അകലവും ആള്‍ക്കൂട്ട നിയന്ത്രണവുമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. ആള്‍ക്കൂട്ട നിയന്ത്രണവും സാമൂഹിക അകലം പാലിക്കലും അടക്കം ദുരന്ത നിവാരണ നിയമപ്രകാരമുള്ള എല്ലാ നിയന്ത്രണങ്ങളുമാണ് നീക്കിയത്. അതേസമയം മാസ്‌കും വ്യക്തിശുചിത്വവും തുടരണമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. കൊവിഡ് നിയമ ലംഘനത്തിന് ഇനി മുതല്‍ ദുരന്തനിവാരണ നിയമപ്രകാരമുള്ള കേസ് ഉണ്ടാകില്ല. രണ്ട് വര്‍ഷം മുന്‍പാണ് കൊവിഡ് രൂക്ഷമായപ്പോള്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. കേന്ദ്ര നിര്‍ദേശ പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

സംസ്ഥാനത്ത് ഇന്ന് 291 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 73, തിരുവനന്തപുരം 52, കോട്ടയം 36, കോഴിക്കോട് 30, തൃശൂര്‍ 19, കൊല്ലം 16, ആലപ്പുഴ 15, പത്തനംതിട്ട 13, ഇടുക്കി 9, മലപ്പുറം 9, കണ്ണൂര്‍ 9, വയനാട് 5, കാസര്‍ഗോഡ് 3, പാലക്കാട് 2 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 15,531 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണമാണ് കൊവിഡ് 19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇത് കൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള ഒരു മരണവും സുപ്രീംകോടതി വിധിപ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 34 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,264 ആയി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 323 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 39, കൊല്ലം 8, പത്തനംതിട്ട 23, ആലപ്പുഴ 16, കോട്ടയം 54, ഇടുക്കി 13, എറണാകുളം 68, തൃശൂര്‍ 27, പാലക്കാട് 2, മലപ്പുറം 12, കോഴിക്കോട് 39, വയനാട് 7, കണ്ണൂര്‍ 10, കാസര്‍ഗോഡ് 5 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2398 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

Top