കൊവിഡ് പ്രതിരോധം മാതൃകാപരം; കേരളം കൂടുതല്‍ തുറക്കാമെന്ന നിര്‍ദേശവുമായി വിദഗ്ദര്‍

തിരുവനന്തപുരം; കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് പ്രമുഖ ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ കൊവിഡ് സാഹചര്യം വിലയിരുത്താനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് വിദേശത്ത് നിന്നുള്‍പ്പെടെയുള്ള വിദഗ്ധര്‍ കേരളത്തെ അഭിനന്ദിച്ചത്.

കൂടാതെ, സംസ്ഥാനം കൂടുതല്‍ തുറക്കാമെന്ന നിര്‍ദേശം വിദഗ്ദര്‍ മുന്നോട്ട് വെച്ചു. വാക്‌സിനേഷന്‍ വേഗം കൂട്ടുന്നതിലും, മരണനിരക്ക് കുറയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രകരിക്കണമെന്നാണ് പൊതുനിര്‍ദേശം.
ടിപിആര്‍, ലോക്ക്ഡൗണ്‍, പ്രാദേശിക അടച്ചിടല്‍ എന്നിവയ്ക്ക് പിറകെ സമയവും അധ്വാനവും പാഴേക്കണ്ടതില്ലെന്ന പൊതുനിര്‍ദേശമാണ് പ്രമുഖ വൈറോളജിസ്റ്റുകള്‍ പങ്കെടുത്ത യോഗത്തില്‍ ഉയര്‍ന്നത്.

മരണനിരക്ക് പിടിച്ചു നിര്‍ത്തുന്നതിനാണ് ശ്രദ്ധ നല്‍കേണ്ടത്. വാക്‌സിനേഷന്‍ വേഗത ഉയര്‍ത്തിയാല്‍ ഇത് സാധ്യമാകും. ചികിത്സാ സംവിധാനങ്ങള്‍ നിറഞ്ഞുകവിയുന്ന ഘട്ടത്തില്‍ മാത്രം കടുത്ത നിയന്ത്രണങ്ങളാലോചിക്കാം. കേരളത്തിന്റെ ഡാറ്റ താരതമ്യേന മികച്ചതാണെന്നും അഭിപ്രായമുയര്‍ന്നു. രോഗതീവ്രത കുറവാണെന്ന സര്‍ക്കാര്‍ വിലയിരുത്തലും യോഗത്തിലുണ്ടായി.

കൊവിഡ് മഹാമാരിയുടെ ആദ്യ നാള്‍ മുതല്‍ കേരളം സ്വീകരിച്ചു വരുന്ന പ്രതിരോധ മാര്‍ഗങ്ങള്‍ ഫലപ്രദമാണെന്ന് ചര്‍ച്ചയില്‍ പൊതുവേ എല്ലാവരും അഭിപ്രായപ്പെട്ടു. ഐ.സി.എം.ആര്‍ നടത്തിയ സെറോ പ്രിവലന്‍സ് സര്‍വേ ഫലത്തില്‍ ഏറ്റവും കുറച്ചു പേര്‍ക്ക് രോഗം പകര്‍ന്ന സംസ്ഥാനമാണ് കേരളമെന്ന് കണ്ടെത്തിയത് പലരും ചൂണ്ടിക്കാട്ടി. അതോടോപ്പം ആരോഗ്യമേഖലയെ ശക്തിപ്പെടുത്തി മരണ നിരക്ക് കുറച്ചു നിര്‍ത്തിയതിന് സംസ്ഥാനത്തെ അഭിനന്ദിച്ചു.

രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും വാക്‌സിനേഷന്‍ മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനാല്‍ അധികം വൈകാതെ രോഗവ്യാപനത്തോത് നിയന്ത്രിതമാകുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞത് രോഗബാധ അപകടകരമാകാത്ത സാഹചര്യമാണ് നിലവിലുള്ളത് എന്നതിന്റെ സൂചനയാണ്.

അതിനാല്‍ കേരളത്തിന്റെ സാമ്പത്തിക-സാമൂഹിക മേഖലകളെ കൂടുതല്‍ സജീവമാക്കാനുള്ള ആലോചനകള്‍ അത്യാവശ്യമാണെന്ന് യോഗം വിലയിരുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഗൗരവതരമായ ചര്‍ച്ചയുണ്ടായി. കൊവിഡ് വ്യാപനം തടയുന്നതിന് പരിശോധനയിലും പ്രതിരോധ കുത്തിവയ്പ്പിലും സ്വീകരിക്കാവുന്ന പുതിയ ആശയങ്ങളും യോഗം ചര്‍ച്ച ചെയ്തു. ഇന്ത്യയില്‍ ഏറ്റവും നന്നായി കോവിഡ് ഡാറ്റാ കൈകാര്യം ചെയ്യുന്ന സംസ്ഥാനം കേരളമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ക്രിയാത്മക നിര്‍ദ്ദേശങ്ങളാലും വ്യത്യസ്ത നിരീക്ഷണങ്ങളാലും സമ്പന്നമായ ചര്‍ച്ച സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ ഊന്നല്‍ നല്‍കി ഈ ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top