ജിദ്ദ: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഇത്തവണത്തെ ഹജ്ജ് കൂടുതല്‍ ഡിജിറ്റലാക്കാന്‍ സൗദി അധികൃതരുടെ തീരുമാനം. സാങ്കേതികവിദ്യയുടെ നല്ല രീതിയിലുള്ള ഉപയോഗത്തിലൂടെ ഹജ്ജുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീര്‍ഥാടകരുമായും അവര്‍ തമ്മിലും നേരിട്ടുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കാനാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
തിരക്കുകള്‍ കുറയ്ക്കാനും തീര്‍ഥാടനവുമായി ബന്ധപ്പെട്ട കര്‍മങ്ങള്‍ നിയന്ത്രിക്കാനും തീര്‍ഥാടകരുടെ പോക്കുവരവുകള്‍ ക്രമീകരിക്കാനും മനുഷ്യവിഭവത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കുമെന്ന് ഹജ്ജ് ഉംറ കാര്യ മന്ത്രാലയം അറിയിച്ചു.
പകരം ഇതിനായി റോബോട്ടുകളുടെ സഹായം തേടും. തീര്‍ഥാടകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഖുര്‍ആന്‍ പാരായണത്തിനും മറ്റും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന റോബോട്ടുകളെ ഉപയോഗപ്പെടുത്തും. തീര്‍ഥാടകരുടെ യാത്രയും കംപ്യൂട്ടര്‍ വഴി നിയന്ത്രിക്കും.
കഅബയ്ക്ക് ചുറ്റുമുള്ള പ്രദക്ഷിണം (ത്വവാഫ്), സഫ, മര്‍വ എന്നിവയ്ക്കിടയിലെ വേഗത്തിലുള്ള നടത്തം, അറഫയില്‍ നില്‍ക്കല്‍ തുടങ്ങി ഓരോ തീര്‍ഥാടകന്റെയും ഓരോ നീക്കവും സാങ്കേതികവിദ്യയുടെ സഹായത്തോടെ നിയന്ത്രിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
വിദേശത്ത് നിന്ന് ഹജ്ജിനെത്തുന്നവര്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടപ്പിലാക്കിയ നിയന്ത്രണങ്ങള്‍ പാലിക്കണം. വാക്‌സിനേഷനും ക്വാറന്റൈനും പിസിആര്‍ പരിശോധനയും നിര്‍ബന്ധമാണ്. സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കു മാത്രമേ അനുമതി ലഭിക്കൂ.
കഴിഞ്ഞ ചെറിയ പെരുന്നാളിന് മുമ്പായി ഒന്നാം ഡോസ് എടുത്തിരിക്കണം. രണ്ടാം ഡോസ് എടുത്ത ശേഷം 14 ദിവസം പിന്നിട്ടവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. വാക്‌സിനെടുത്ത തീയതികള്‍ ഉള്‍പ്പെടെ വ്യക്തമാക്കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിണമെന്നും വ്യവസ്ഥയുണ്ട്.
വിദേശത്തു നിന്നെത്തുന്ന തീര്‍ഥാടകര്‍ സൗദിയിലെത്തിയ ഉടന്‍ മൂന്ന് ദിവസത്തെ ക്വാറന്റീനും നിര്‍ബന്ധമാണ്. ഇതിനു വേണ്ട താമസ സൗകര്യം മുത്വവ്വഫ് ഒരുക്കിയിരിക്കണം. മൂന്നാം ദിവസം കൊവിഡ് പിസിആര്‍ പരിശോധന നടത്തി നെഗറ്റീവാണെന്ന് ഉറപ്പാക്കുകയും വേണം.