കൊവിഡ് പ്രതിസന്ധി;വിദേശ അതിഥിയില്ലാതെ ഇത്തവണ റിപ്പബ്ലിക്ക് പരേഡ് നടക്കും

ന്യൂഡല്‍ഹി: ഇത്തവണ റിപ്പബ്ലിക്ക് ദിന പരേഡില്‍ വിദേശ അതിഥിയുണ്ടാവില്ല. അമ്പത്തഞ്ചു വര്‍ഷത്തിനിടെ ഇതാദ്യമായിണ് വിദേശ അതിഥിയില്ലാതെ ഇന്ത്യ റിപ്പബ്ലിക്ക് ദിനം ആഘോഷിക്കാന്‍ പോകുന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ ശ്രോതസ്സുകളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചു റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നറിയിച്ചതിനു പിന്നാലെയാണ് കേന്ദ്രം ഇത്തരമൊരു നീക്കത്തെക്കുറിച്ചു ആലോചിക്കുന്നത്. കൊവിഡിന്റെ രണ്ടാം വരവും രണ്ടാം ലോക്ക്‌ഡൌണ്‍ പ്രഖ്യാപനവും മൂലമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യാ സന്ദര്‍ശനം ഒഴിവാക്കിയത്.

കുറഞ്ഞ സമയത്തിനുള്ളില്‍ പുതിയ വിദേശ അതിഥിയെ കണ്ടെത്തുന്നതിലെ ബുദ്ധിമുട്ടും അനൗചിത്യവുമാണ് ഇത്തവണ വിദേശ അതിഥിയെ ഒഴിവാക്കാന്‍ കേന്ദ്രം ആലോചിക്കാന്‍ കാരണം. മിക്ക രാജ്യ തലവന്മാരും കോവിഡ് മഹാമാരിയെ നേരിടുന്നതിന്റെ തിരക്കിലായതും ഒരു കാരണമായി കണക്കാക്കുന്നു.

1966 ലാണ് ഇതിനു മുന്‍പ് വിദേശ രാഷ്ട്ര പ്രതിനിധിയില്ലാതെ റിപ്പബ്ലിക്ക് പരേഡ് നടന്നത്. ജനുവരി 11 നു അന്നത്തെ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രി മരിച്ചതിനെത്തുടര്‍ന്നാണ് ഇത്. ജനുവരി 24 നു ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായി അധികാരത്തിലേറിയെങ്കിലും വിദേശ പ്രതിനിധിയെ ക്ഷണിച്ചിരുന്നില്ല.

Top