ചൈനയില്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് ശക്തി പ്രാപിക്കുന്നു

ബീജിംഗ്: ചൈനയില്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് ശക്തി പ്രാപിക്കുന്നു. കഴിഞ്ഞ ദിവസം രണ്ട് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധനവാണ് ചൈനയില്‍ രേഖപ്പെടുത്തിയത്.

ഇന്ന് 3400 കേസുകളാണ് ചൈനയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് തൊട്ട് മുന്‍പുള്ള ദിവസത്തേക്കാള്‍ ഇരട്ടിയിലധികമാണെന്നാണ് ശ്രദ്ധേയമായ കാര്യം. രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായതിനെ തുടര്‍ന്ന് അധികാരികള്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഹോട്ട്‌സ്‌പോട്ടുകളില്‍ ലോക്ക്ഡൗണ്‍ നിലവില്‍ വന്നു.

കൊവിഡ് കേസുകള്‍ ഉയര്‍ന്നതിന് പിന്നാലെ ഷാങ്ഹായിലെ സ്‌കൂളുകള്‍ അടച്ചിട്ടു, വടക്കുകിഴക്കന്‍ നഗരങ്ങളുടെ അതിര്‍ത്തികള്‍ സീല്‍ ചെയ്തിരിക്കുകയാണ്. ഒമിക്രോണ്‍, ഡെല്‍റ്റ വേരിയന്റുകളാണ് ചൈനയില്‍ ഇപ്പോള്‍ പടരുന്നത്.

വടക്കന്‍ കൊറിയയുമായി അതിര്‍ത്തി പങ്കിടുന്ന നഗര പ്രദേശമായ യാഞ്ചി പൂര്‍ണ്ണമായും അടച്ചു. കൊവിഡിനെ തുരത്താന്‍ സിറോ കൊവിഡ് നയമാണ് ചൈന പിന്തുടരുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് അടച്ചിടലും, കൂട്ട പരിശോധനയും നടത്തുന്നത്. ലോക്ക്ഡൗണുകള്‍, യാത്രാ നിയന്ത്രണങ്ങള്‍ എന്നിവയിലൂടെയാണ് ചൈന കൊവിഡിനെ പിടിച്ചു കെട്ടുന്നത്.

Top