ബാറുകള്‍ തുറക്കാം, റസ്റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണവും കഴിക്കാം; വാക്‌സീന്‍ എടുത്തവര്‍ക്കു മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ തുറക്കുന്നതിന് തടസ്സമില്ലെന്നു കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തീരുമാനമെടുത്തു.

രണ്ട് ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്കു മാത്രമാണു ബാറുകളിലും റസ്റ്റോറന്റുകളിലും പ്രവേശനം. പകുതി സീറ്റുകളില്‍ ആളുകളെ പ്രവേശിപ്പിക്കാം. എസി പ്രവര്‍ത്തിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്. കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകനയോഗം ചേരുമെന്ന് നേരത്തെ അറിയിച്ചിരുന്നു. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കണമോ എന്ന അടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കണമെന്ന് നേരത്തെ ഹോട്ടല്‍ ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി വ്യാപാര സ്ഥാപനങ്ങളെല്ലാം തുറന്ന് പ്രവര്‍ത്തിച്ച സാഹചര്യത്തില്‍ ഹോട്ടലുകളില്‍ ഇരുന്ന ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ കൊവിഡ് അവലോകന യോഗത്തിലും നിയന്ത്രണങ്ങള്‍ തുടരാനായിരുന്നു തീരുമാനം.

Top