തിരുവനന്തപുരത്ത് കൂടുതല്‍ ജാഗ്രത ; കളക്ടറേറ്റില്‍ കോവിഡ് വാര്‍ റൂം തുറക്കും

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ജില്ലാ ഭരണകൂടം. കളക്ടറേറ്റില്‍ കോവിഡ് വാര്‍ റൂം തുറക്കും. ഉറവിടം അറിയാത്ത കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

മേഖലകള്‍ തിരിച്ച് സാംപിളുകള്‍ ശേഖരിക്കുമെന്നും ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ അറിയിച്ചു. ഘട്ടംഘട്ടമായുള്ള കോവിഡ് പ്രതിരോധ പദ്ധതികളെ കുറിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍.

തിരുവനന്തപുരം കളക്ടറേറ്റില്‍ ജില്ലാ കോവിഡ് വാര്‍ റൂം, നിരീക്ഷണത്തിലുള്ളവരുടെ സാംപിളുകളെടുക്കുന്നതിനു പുറമെ മേഖലകള്‍ തിരിച്ച് പൂള്‍ സാംപിളുകളെടുക്കല്‍, ടെസ്റ്റിങ് കേന്ദ്രങ്ങളുടെ വികേന്ദ്രീകരണം എന്നിവയാണ് പുതിയ തീരുമാനങ്ങളെന്ന് കളക്ടര്‍ അറിയിച്ചു

‘രാവിലെ പത്ത് മണി വരെയുള്ള കണക്ക് പ്രകാരം 70 കോവിഡ് രോഗികളാണ് നിലവില്‍ ജില്ലയിലുള്ളത്. ആക്ടീവ് കേസുകള്‍ കുറവാണെങ്കിലും ജാഗ്രത തുടരേണ്ടതുണ്ടെന്നും കലക്ടര്‍ അറിയിച്ചു.

ആരോഗ്യ വകുപ്പിന്റെ മാര്‍ഗ്ഗനിര്‍ദേശ പ്രകാരം പൂള്‍ സാംപിള്‍ എടുക്കും. പ്രത്യേക മേഖലകള്‍ തിരഞ്ഞെടുത്ത് സാംപിളുകള്‍ ശേഖരിക്കും. നഗരസഭാ പരിധിയില്‍പ്പെടുന്ന മാര്‍ക്കറ്റ്, ആശുപത്രി, ആളുകള്‍ കൂടുതലും സഞ്ചരിക്കുന്ന മേഖലകള്‍, തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് പൂള്‍ സാംപിളുകളെടുക്കുമെന്നും കലക്ടര്‍ പറഞ്ഞു.

ജില്ലയിലെ എല്ലാ ഡോക്ടര്‍മാര്‍ക്കും കോവിഡ് പരിശീലനം നല്‍കുമെന്നും ടെസ്റ്റിങ് കേന്ദ്രങ്ങള്‍ വികേന്ദ്രീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

‘ബ്രേക്ക് ദി ചെയിന്‍’ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഇനിയുള്ള കാലം ശക്തമായി പാലിക്കേണ്ടതുണ്ടെന്നും കളക്ടര്‍ ഓര്‍മ്മിപ്പിച്ചു.സോപ്പ്, സാനിറ്റൈസര്‍, മാസ്‌ക്, സാമൂഹിക അകലം എന്നിവയെ കുറിച്ചുള്ള ബോധവത്കരണം ഇനി ശക്തമാക്കേണ്ടതുണ്ട്. പ്രായമായവരും കുട്ടികളും അനാവശ്യ യാത്ര ഒഴിവാക്കണമെന്നും നവജ്യോത് ഖോസ കൂട്ടിച്ചേര്‍ത്തു.

Top