മുംബൈ : കാണാതായ കോവിഡ് രോഗിയുടെ മൃതദേഹം ആശുപത്രിയിലെ ശുചിമുറിയില്‍ നിന്നും കണ്ടെത്തി. 14 ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ സൂര്യബാന്‍ യാദവിന്റെ മൃതദേഹമാണ് സെവ്രിയിലെ ടിബി ആശുപത്രിയിലെ ശുചിമുറിയില്‍ നിന്നും കണ്ടെത്തിയത്. 27 വയസ്സായിരുന്നു. സൂര്യബാന്‍ ക്ഷയരോഗിയായിരുന്നു.
ഇയാളെ ഒക്ടോബർ നാലിനാണ് കാണാതായത്. ആശുപത്രി ബ്ലോക്കിലെ ശുചിമുറികള്‍ രോഗികള്‍ ഉപയോഗിക്കുന്നതും ജീവനക്കാര്‍ പതിവായി വൃത്തിയാക്കുന്നതുമാണ്. എന്നിട്ടും മൃതദേഹം കാണാതിരുന്നത് ദുരൂഹത ഉയര്‍ത്തുന്നു. മൃതദേഹം തിരിച്ചറിയാനാകാത്ത വിധം അഴുകിയിരുന്നു. പിന്നീട് നടന്ന പരിശോധനയിലാണ് കാണാതായ സൂര്യബാന്റെ മൃതദേഹമാണെന്ന് കണ്ടെത്തിയത്.
ഇയാള്‍ ആശുപത്രിയിലെത്തിയത് സെപ്റ്റംബര്‍ 30നാണ്. ആശുപത്രിയിലെ മറ്റ് 11 കോവിഡ് രോഗികള്‍ക്കൊപ്പമാണ് ഇയാളെയും ചികിത്സിച്ചിരുന്നത്. ശുചിമുറിയില്‍ പോയപ്പോള്‍ ശ്വാസതടസം വന്ന് മരണം സംഭവിച്ചതാകാമെന്നാണ് ജീവനക്കാര്‍ പറയുന്നത്. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടു. വാര്‍ഡില്‍ ജോലി ചെയ്തിരുന്ന 40 ജീവനക്കാര്‍ക്ക് നോട്ടീസ് നല്കി.