കൊവിഡ് രോഗിക്ക് ലക്ഷണമില്ലെങ്കില്‍ പിസിആര്‍ നടത്താതെ ഡിസ്ചാര്‍ജ് നല്‍കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: കൊവിഡ് ചികിത്സയിലുള്ള രോഗികള്‍ക്ക് ലക്ഷണങ്ങളൊന്നുമില്ലെങ്കില്‍ വീണ്ടും പിസിആര്‍ പരിശോധന നടത്താതെ തന്നെ പത്താം ദിവസം ഡിസ്ചാര്‍ജ് ചെയ്യാന്‍ ശുപാര്‍ശ. രോഗികള്‍ നെഗറ്റീവ് ആണോ എന്ന് കണ്ടെത്താന്‍ നടത്തുന്ന പരിശോധന, സമൂഹത്തിലെ ഹൈ റിസ്‌ക് വിഭാഗത്തില്‍ പെട്ടവര്‍ക്കായി മാറ്റണമെന്നും വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ 48 മണിക്കൂര്‍ ഇടവിട്ടുള്ള തുടര്‍ച്ചയായ രണ്ട് ഫലങ്ങള്‍ നെഗറ്റീവ് ആയാല്‍ മാത്രമാണ് ഡിസ്ചാര്‍ജ് ചെയ്യുക. ഇനിമുതല്‍ ഇതിന്റെ ആവശ്യമില്ലെന്ന് വിദഗ്ധ സമിതിയുടെ അറിയിപ്പ്. രോഗലക്ഷണങ്ങള്‍ മാറിയാല്‍ 10 ദിവസം കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്യാം. സമൂഹത്തില്‍ കൂടുതല്‍ പേരില്‍ പരിശോധന നടത്താന്‍ ഈ കിറ്റുകള്‍ ഉപയോഗിക്കാം.

ആരോഗ്യ വിദഗ്ധരും ഇതേ നിലപാടിലാണ്. മരണ നിരക്ക് കുറയ്ക്കാന്‍ ആശുപത്രികളിലെ തീവ്രപരിചരണ സംവിധാനങ്ങള്‍ കുറ്റമറ്റതാക്കണം. രോഗികള്‍ തയ്യാറാകുന്ന പക്ഷം സ്വകാര്യ മേഖലയില്‍ കൂടി ചികിത്സ ലഭ്യമാക്കണം. ഇതര സംസ്ഥാനത്തെത്തി അവിടെ പോസിറ്റീവായവരുടെ വിവരം അടിയന്തരമായി ലഭ്യമാക്കി അവരുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്തണം. സെന്റിയനല്‍ സര്‍വ്വേയില്‍ കണ്ടെത്തുന്ന രോഗികളുടെ വിവരം വിദഗ്ധ സമിതിക്കുപോലും സര്‍ക്കാര്‍ ഇതുവരെ കൈമാറിയിട്ടില്ല.

Top