ചൈനയുടെ അഭിമാന പദ്ധതിയായ ബിആര്‍ഐയെ തകിടം മറിച്ചത് കോവിഡ് മഹാമാരി

ബെയ്ജിങ്: ചൈനയുടെ അഭിമാനവും പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ അഭിലാഷവുമായ ശതകോടികളുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനീഷ്യേറ്റീവിനു (ബിആര്‍ഐ) കീഴിലുള്ള ഭൂരിഭാഗം പദ്ധതികളും കോവിഡ് തകര്‍ത്തതായി ചൈന. ഭാഗികമോ പ്രതികൂലമോ ആയി ഈ പദ്ധതികളെ കോവിഡ് ബാധിച്ചതായി ചൈനീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ചൈനയുടെ ആഗോള സ്വാധീനം വര്‍ധിപ്പിക്കുന്നതിനായും ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ വ്യാപാരവും നിക്ഷേപവും ഉയര്‍ത്താനും ലക്ഷ്യമിട്ടുള്ള ബിആര്‍ഐയുടെ കീഴിലുള്ള പദ്ധതികളുടെ അഞ്ചിലൊന്നിനെ പകര്‍ച്ചവ്യാധി ഗുരുതരമായി ബാധിച്ചെന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ രാജ്യാന്തര സാമ്പത്തികകാര്യ വകുപ്പ് ഡയറക്ടര്‍ ജനറല്‍ വാങ് സിയാലോങ് അഭിപ്രായപ്പെട്ടു.

40 ശതമാനം പദ്ധതികളെ മഹാമാരി പ്രതികൂലമായി ബാധിച്ചു, 30-40 ശതമാനം വരെ ഒരു പരിധിവരെയും ബാധിച്ചു വാങ് സിയാലോങ് പറഞ്ഞു. 2013ല്‍ ഷി അധികാരത്തില്‍ വന്നപ്പോഴാണു ബിആര്‍ഐ ആരംഭിച്ചത്. തെക്കുകിഴക്കന്‍ ഏഷ്യ, മധ്യേഷ്യ, ഗള്‍ഫ് മേഖല, ആഫ്രിക്ക, യൂറോപ്പ് എന്നിവയെ കര, കടല്‍ പാതകളുമായി ബന്ധിപ്പിക്കുകയാണു ചൈനയുടെ ലക്ഷ്യം.

പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിനുള്ള ഗ്വാദര്‍ തുറമുഖത്തെ ചൈനയുടെ സിന്‍ജിയാങ് പ്രവിശ്യയുമായി ബന്ധിപ്പിക്കുന്ന സാമ്പത്തിക ഇടനാഴി (സിപിഇസി) ബിആര്‍ഐയുടെ പ്രധാന ഭാഗമാണ്. പദ്ധതികള്‍ പുനഃരാരംഭിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച ബിആര്‍ഐയുടെ ആദ്യ വിഡിയോ കോണ്‍ഫറന്‍സ് ചൈന നടത്തിയിരുന്നു.

60 ബില്യന്‍ യുഎസ് ഡോളറിന്റെ സിപിഇസി ഉള്‍പ്പെടെയുള്ള പദ്ധതികളാണു കോവിഡിനെ തുടര്‍ന്ന് സ്തംഭനത്തിലായത്. മലേഷ്യ, ബംഗ്ലദേശ്, ഇന്തൊനേഷ്യ, പാക്കിസ്ഥാന്‍, കംബോഡിയ, ശ്രീലങ്ക എന്നിവയുള്‍പ്പെടെ ചില ഏഷ്യന്‍ രാജ്യങ്ങള്‍ അടുത്തകാലത്തു ചൈനീസ് ധനസഹായമുള്ള പദ്ധതികള്‍ക്കു തടസ്സം നില്‍ക്കുന്നതായി സtuത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

Top