റഷ്യയാണ് കോവിഡിന്റെ എതിരാളി, തുറന്ന് പറഞ്ഞ് ശിവസേന

മുംബൈ: റഷ്യ കോവിഡ് 19ന് എതിരെ സ്വന്തമായി വാക്‌സിന്‍ വികസിപ്പിച്ചതിനെ പ്രശംസിച്ചു ശിവസേനയുടെ മുഖപത്രമായ ‘സാമ്‌ന’യിലെ ലേഖനം. സ്വാശ്രയത്വം എന്നതിന്റെ ആദ്യ പാഠം റഷ്യ ലോകത്തിന് നല്‍കി. ‘ആത്മനിര്‍ഭറിനെപ്പറ്റി’ കേന്ദ്രം വാതോരാതെ സംസാരിക്കുമ്പോള്‍ യഥാര്‍ഥ ആത്മനിര്‍ഭര്‍ എന്താണെന്നു റഷ്യ കാണിച്ചുതന്നുവെന്നു ശിവസേനയുടെ ലേഖനത്തില്‍ പറയുന്നു.

‘ആത്മനിര്‍ഭര്‍’ ആയിരിക്കുന്നതിനെക്കുറിച്ച് നമ്മള്‍ പ്രസംഗിക്കുക മാത്രമാണെന്നും ഇക്കാര്യത്തില്‍ ഇന്ത്യ റഷ്യയെ കണ്ടുപഠിക്കട്ടെയെന്നും സാമ്‌ന എക്‌സിക്യുട്ടീവ് എഡിറ്ററും ശിവസേന എംപിയുമായ സഞ്ജയ് റാവുത്ത് പറഞ്ഞു. കോവിഡിന് റഷ്യ വാക്‌സിന്‍ കണ്ടെത്തിയപ്പോള്‍ ലോകമെമ്പാടും അതിനെതിരെ പ്രചാരണമുണ്ടായി.

എന്നാല്‍ പുടിന്‍ സ്വന്തം മകളില്‍തന്നെ ആദ്യ ഡോസ് കുത്തിവച്ചാണ് രാജ്യത്തെ ജനങ്ങളുടെ വിശ്വാസ്യത നേടിയെടുത്തത്. എന്നാല്‍, ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ റഷ്യയുടെ മാതൃക പിന്തുടരുകയില്ല, അവര്‍ അമേരിക്കയുമായി പ്രണയത്തിലാണെന്നുമായിരുന്നു റാവുത്തിന്റെ വിമര്‍ശനം. കോവിഡ് സ്ഥിരീകരിച്ച രാമക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ത് നൃത്യ ഗോപാല്‍ ദാസുമായി അയോധ്യയില്‍ ശിലാസ്ഥാപന ചടങ്ങിനിടെ വേദി പങ്കിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം ക്വാറന്റീനില്‍ പോയിരുന്നോയെന്നും റാവുത്ത് ചോദിച്ചു.

മോദി സര്‍ക്കാരിലെ പല മന്ത്രിമാരും രാഷ്ട്രീപ്രവര്‍ത്തകരും കോവിഡ് പോസിറ്റിവ് ആണെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് കാരണം രാജ്യതലസ്ഥാനത്തെ പ്രവര്‍ത്തനങ്ങളെല്ലാം നിലച്ച നിലയിലാണ്. ഇത് ഗുരുതരമാണ്. ഡല്‍ഹിയില്‍ ഇപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോ യോഗങ്ങളോ ഇല്ല. സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കുള്ള ഒരുക്കം പോലും അവിടെ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top