മഹാരാഷ്ട്രയില്‍ 2-4 ആഴ്ചയ്ക്കുള്ളില്‍ കോവിഡ് മൂന്നാം തരംഗം എത്തിയേക്കും

മുംബൈ: കോവിഡ് മൂന്നാം തരംഗം അടുത്ത രണ്ടു മുതല്‍ നാലാഴ്ചയ്ക്കുള്ളില്‍ മഹാരാഷ്ട്രയെയോ മുംബൈയെയോ ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ്. സംസ്ഥാന കോവിഡ് 19 ടാസ്‌ക് ഫോഴ്സാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. എന്നിരുന്നാലും മൂന്നാം തരംഗം കുട്ടികളെ ബാധിക്കാനുള്ള സാധ്യത കുറവാണെന്നും ടാസ്‌ക് ഫോഴ്സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കോവിഡ് മൂന്നാം തരംഗം ഉണ്ടാകുന്ന പക്ഷം അതിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ക്കായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ബുധനാഴ്ച അവലോകന യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ടാസ്‌ക്ഫോഴ്സ് നിരീക്ഷണങ്ങള്‍ പങ്കുവെച്ചത്. ടാസ്‌ക്ഫോഴ്സ് അംഗങ്ങളെ കൂടാതെ സംസ്ഥാന ആരോഗ്യമന്ത്രിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

രണ്ടാം തരംഗത്തെ അപേക്ഷിച്ച് മൂന്നാം തരംഗത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായേക്കുമെന്നും ടാസ്‌ക് ഫോഴ്സ് കണക്കാക്കുന്നു. ഒന്നാം തരംഗത്തില്‍ 19 ലക്ഷം കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ടാം തരംഗത്തില്‍ 40 ലക്ഷം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. നിലവില്‍ 1.4 ലക്ഷം സജീവ കേസുകളാണുള്ളത്. ഇത് എട്ടു ലക്ഷത്തിലേക്ക് എത്തിയേക്കാം. ആദ്യ രണ്ടു തരംഗങ്ങള്‍ക്ക് സമാനമായി മൂന്നാം തരംഗത്തിലും പത്തു ശതമാനം കേസുകള്‍ കുട്ടികളില്‍ നിന്നോ യുവാക്കളില്‍ നിന്നോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേക്കാമെന്നും ടാസ്‌ക് ഫോഴ്സ് വിലയിരുത്തുന്നു.

Top