ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് സ്ഥിതി മോശത്തില്‍ നിന്ന് കൂടുതല്‍ മോശമാകുന്നുവെന്ന് സുപ്രീം കോടതി. കടുത്ത നടപടികള്‍ വേണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി. രാഷ്ട്രീയം മറന്ന് സംസ്ഥാന സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാര്‍ ഇറക്കുന്ന മാര്‍ഗരേഖ നടപ്പിലാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ വീഴ്ച വരുത്തുന്നെന്ന് കോടതി നിരീക്ഷിച്ചു. ആഘോഷ പരിപാടികളിലും മറ്റും പങ്കെടുക്കുന്ന 80 ശതമാനം പേരും മാസ്‌കുകള്‍ ധരിക്കുന്നില്ല. ചിലരാകട്ടെ താടിയിലാണ് മാസ്‌കുകള്‍ ധരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. വാക്സിനുകള്‍ തയ്യാറാക്കുന്നതു വരെ പ്രതിരോധ നടപടികളില്‍ വീഴ്ച പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
നിലവില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നവരില്‍ എഴുപത് ശതമാനവും കേരളം ഉള്‍പ്പടെ പത്തു സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. രാജ്യത്ത് നിലവില്‍ ചികത്സയിലുള്ള കോവിഡ് രോഗികളില്‍ 14.7 ശതമാനം പേരും കേരളത്തില്‍ നിന്നാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത്-(18.9%).
രോഗവ്യാപനം തടയുന്നതിന് ഡല്‍ഹി സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചു. സംസ്ഥാനത്ത് നടക്കുന്ന എല്ലാ കോവിഡ് മരണങ്ങളും കണക്കില്‍പ്പെടുത്തുണ്ടെന്ന് വ്യക്തമാക്കി കേരളം സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു. മരണം കോവിഡ് മൂലമാണോയെന്ന് സംശയിക്കുന്ന മൃതദേഹങ്ങള്‍ പോലും വിശദമായ പരിശോധനയ്ക്ക് വിധേയം ആക്കുന്നുണ്ട്. മരണം കോവിഡ് മൂലമാണോ എന്ന് സ്ഥിരീകരിക്കാന്‍ ഇന്റര്‍നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ക്ലാസിഫിക്കേഷന്‍ ഓഫ് ഡിസീസസ് പുറത്ത് ഇറക്കിയ മാര്‍ഗരേഖ പ്രകാരമാണ് കേരളം പരിശോധന നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന്റെ റിപ്പോര്‍ട്ട് കോടതി അടുത്ത ചൊവ്വാഴ്ച പരിഗണിക്കും.