ചെന്നൈയില്‍ രോഗവ്യാപനം കൂടുന്നു; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

ചെന്നൈ: രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ ചെന്നൈയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പാക്കണമെന്ന നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. കോവിഡ് ബാധിതര്‍ കൂടുതലുള്ള മേഖലകളില്‍ മാത്രം സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പാക്കുന്നതും സര്‍ക്കാര്‍ പരിഗണനയിലുണ്ട്.

കൂടുതല്‍ ഇളവ് നല്‍കിയതോടെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ചെന്നൈയിലുണ്ടാകുന്നത്. ഈ സാഹചര്യത്തിലാണ് വീണ്ടും സമ്പൂര്‍ണ ലോക്ക് നടപ്പാക്കണമെന്ന ആവശ്യം ശക്തമായത്.

ഏകോപന ചുമതലയുള്ള മന്ത്രിമാരും ഡോകടര്‍മാരുടെ വിദഗ്ധ സമിതിയും ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തു. കുറഞ്ഞത് 14 ദിവസത്തേക്ക് അടച്ചിടണമെന്നാണ് നിര്‍ദേശം.

അതേസമയം ചെന്നൈയില്‍ നിന്ന് തമിഴ്‌നാട്ടിലെ മറ്റ് ജില്ലകളിലേക്ക് ഇ- പാസ് നല്‍കുന്നത് നിര്‍ത്തിവെച്ചു. അടിയന്തര ചികിത്സാ ആവശ്യത്തിന് മാത്രമേ ചെന്നൈയില്‍ നിന്ന് മറ്റ് ജില്ലകളിലേക്ക് ഇപ്പോള്‍ പാസ് നല്‍കുന്നുള്ളു. എന്നാല്‍ കേരളത്തിലേക്ക് ഉള്‍പ്പടെ ഇതരസംസ്ഥാനങ്ങളിലേക്കുള്ള പാസിന് തടസം നേരിട്ടിട്ടില്ല.

അതിനിടെ ചെന്നൈയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിക്കുന്നത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇന്ന് രാജീവ് ഗാന്ധി ആശുപത്രിയിലെ നാല് ഡോക്ടര്‍മാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍മാരുടെ എണ്ണം 15 ആയി ഉയര്‍ന്നു.

Top