ജർമനിയിൽ നാലാം തരംഗം ആഞ്ഞടിക്കുന്നു

ബെര്‍ലിന്‍: യൂറോപ്പില്‍ നാലാം തരംഗം വ്യാപിക്കുന്നതിനിടെ ജര്‍മനിയില്‍ കുതിച്ചുയര്‍ന്ന് കോവിഡ് പ്രതിദിന കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 37,120 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ലോകത്ത് കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടിയ പ്രതിദിന കോവിഡ് കേസുകളാണിത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് റെക്കോര്‍ഡ് കേസുകള്‍ ജര്‍മനിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രതിദിന കേസുകള്‍ കുത്തനെ കൂടുകയാണ്. രാജ്യത്ത് നാലാം തരംഗം  ആഞ്ഞടിക്കുകയാണെന്ന് ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ പറഞ്ഞു. രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണം മന്ദഗതിയിലായതാണ് കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണമായത്. രാജ്യത്ത് ഇതുവരെ 67 ശതമാനം ജനങ്ങള്‍ മാത്രമാണ് വാക്സിന്‍ സ്വീകരിച്ചിട്ടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

വാക്സിന്‍ വിതരണം പൂര്‍ത്തിയാക്കത്തതിനിലാണ് രാജ്യത്ത് ഇപ്പോള്‍ കോവിഡ് അതിവേഗം വ്യാപിക്കുന്നത്. ജര്‍മനിയുടെ ചില മേഖലകളില്‍ ഇതിനോടകം തീവ്രപരിചരണ വിഭാഗങ്ങള്‍ നിറഞ്ഞുകവിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്കാണ് കോവിഡ് ഗുരുതരമാവുന്നതെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സയിലുള്ളവരുടെ എണ്ണം ദിനംപ്രതി കൂടുകയാണെന്ന് ആരോഗ്യപ്രവര്‍ത്തകരും പറയുന്നു.

Top