ഇന്ത്യയില്‍ കോവിഡ് മൂന്നാം തരംഗത്തിന് സാധ്യതയെന്ന് പ്രവചനം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വീണ്ടും ഉയരുമെന്നും ചെറുതാണെങ്കിലും ഒക്ടോബറോടെ കേസുകള്‍ ഉയര്‍ന്ന് ഒരു പുതിയ തരംഗത്തിന് സാധ്യതയുണ്ടെന്നും പ്രവചനം. രണ്ടാം തരംഗം രൂക്ഷമാകുമെന്ന് കൃത്യമായി പ്രവചിച്ച ഗവേഷകരുടേതാണ് മുന്നറിയിപ്പ്. ഈ മാസം തന്നെ രാജ്യം കൂടുതല്‍ വഷളായ നിലയിലേക്ക് പോയേക്കാം. ദിനംപ്രതി ഒരു ലക്ഷത്തിന് താഴെ കേസുകള്‍ വരുന്ന അടുത്ത തരംഗത്തില്‍ ഏറ്റവും മോശം സാഹചര്യത്തില്‍ ഒന്നര ലക്ഷത്തോളം പ്രതിദിന കേസുകള്‍ ഉണ്ടാകുമെന്നാണ് പറയുന്നത്.

ഹൈദരാബാദിലേയും കാണ്‍പൂരിലേയും ഐഐടികളിലെ മതുകുമല്ലി വിദ്യാസാഗര്‍, മണീന്ദ്ര അഗര്‍വാള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘത്തിന്റേതാണ് റിപ്പോര്‍ട്ട്. ‘കേരളവും മഹാരാഷ്ട്രയും പോലുള്ള ഉയര്‍ന്ന കോവിഡ് നിരക്കുള്ള സംസ്ഥാനങ്ങള്‍ ഗ്രാഫുയര്‍ത്തിയേക്കാം’ മതുകുമല്ലി വിദ്യാസാഗര്‍ ബ്ലൂംബെര്‍ഗിനോട് പ്രതികരിച്ചു.

നാല് ലക്ഷത്തോളം പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടാം തരംഗത്തെ അപേക്ഷിച്ച് അടുത്ത തരംഗം ചെറുതായിരിക്കാം. എന്നാല്‍ പ്രതിരോധ കുത്തിവെപ്പുകള്‍ ത്വരിതപ്പെടുത്തേണ്ടതുണ്ടെന്നും പുതിയ വകഭേദങ്ങള്‍ പ്രത്യക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു.

 

Top