കോവിഡ് വ്യാപനം; സര്‍ക്കാര്‍ ദുരഭിമാനം വെടിയണമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തില്‍ സര്‍ക്കാര്‍ ദുരഭിമാനം വെടിയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാര്‍ അല്ല കൊവിഡ് വ്യാപനത്തിലെ കുറ്റക്കാര്‍. ദുരഭിമാനം മാറ്റിവച്ച് മരണസംഖ്യയിലെ യഥാര്‍ത്ഥ കണക്കുകള്‍ സര്‍ക്കാര്‍ പുറത്തു വിടാന്‍ തയ്യാറാവണം. കൊവിഡ് മരണങ്ങള്‍ കേരളത്തില്‍ കുറവാണെന്ന് വരുത്തി തീര്‍ത്ത് ക്രെഡിറ്റ് എടുക്കുന്ന പരിപാടി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊവിഡ് മരണങ്ങള്‍ നിശ്ചയിക്കാന്‍ ഐസിഎംആര്‍ മാനദണ്ഡങ്ങളാണ് അടിസ്ഥാനമെന്ന ആരോഗ്യമന്ത്രിയുടെ വാദം അടിസ്ഥാനരഹിതമാണ്. കേരളം മാനദണ്ഡങ്ങള്‍ പാലിച്ചില്ല. കൊവിഡ് മൂലമുള്ള നിരവധി മരണങ്ങള്‍ കണക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഐ.സി.യു ബെഡില്‍ കിടന്നു മരിച്ചത് പോലും കൊവിഡ് മരണമായി കണക്കാക്കിയില്ല. കൊവിഡിലെ ആരോഗ്യഡാറ്റ സര്‍ക്കാര്‍ കൃത്രിമം ആയി ഉണ്ടാക്കുകയാണ്.

കൊവിഡ് മരണങ്ങളെ പട്ടികപ്പെടുത്താന്‍ കൊണ്ടുവന്ന പുതിയ ജില്ലാതല സമിതിയെ കുറിച്ചുള്ള വിയോജിപ്പുകളില്‍ നടപടിയെടുക്കാനും സര്‍ക്കാര്‍ തയ്യാറായില്ല. നിയമപരമായി കിട്ടേണ്ട അനുകൂല്യങ്ങളില്‍ നിന്ന് ആരേയും പുറത്തു പോകാന്‍ അനുവദിക്കില്ല. ഡാറ്റ സര്‍ക്കാര്‍ എടുത്തില്ലെങ്കില്‍ പ്രതിപക്ഷം ശേഖരിക്കും. കൊവിഡ് മരണപട്ടികയില്‍ നിന്ന് ഒഴിവായ കേസുകള്‍ കണ്ടെത്തണം. പരാതികള്‍ വരാന്‍ സര്‍ക്കാര്‍ കാത്തു നില്‍ക്കരുത്. സര്‍ക്കാര്‍ തെറ്റു തിരുത്തണം

മുട്ടില്‍ മരംമുറി കേസില്‍ സര്‍ക്കാര്‍ അന്വേഷണം ശരിയായ ദിശയില്‍ അല്ല. ഉത്തരവ് ഇറക്കിയതാണ് എല്ലാത്തിനും കാരണം. അന്നത്തെ വനം, റവന്യു മന്ത്രിമാര്‍ക്ക് എതിരെ കേസ് എടുത്ത് അന്വേഷിക്കണം. സമയമെടുത്ത് അന്വേഷണം മരവിപ്പിച്ച് കൊള്ളക്കാരെ രക്ഷപ്പെടുത്താനാണ് സര്‍ക്കാരിന്റെ ശ്രമം. സമാനമായൊരു വിവാദമുണ്ടായപ്പോള്‍ അന്ന് വനംമന്ത്രിയായിരുന്ന കെ.പി.വിശ്വനാഥന്‍ രാജിവച്ചത് സര്‍ക്കാര്‍ ഓര്‍ക്കണം. യുഡിഎഫും കെപിസിസിയും ചര്‍ച്ച ചെയ്ത് ഈ വിഷയത്തില്‍ അടുത്ത സമരം തീരുമാനിക്കുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

 

Top