കോവിഡ്; സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ പരിഗണിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം തടയാന്‍ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ പരിഗണിക്കണമെന്ന് സുപ്രീം കോടതി. രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ ദേശീയ നയത്തിന് രൂപം നല്‍കാനും കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എല്ലാ സംസ്ഥാനങ്ങളും ഇത് പിന്തുടരണമെന്നും കോടതി നിര്‍ദേശിക്കുന്നു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദേശം.

താമസരേഖകളോ വ്യക്തിഗത തിരിച്ചറിയല്‍ കാര്‍ഡോ ഇല്ലാത്തതിന്റെ പേരില്‍ രാജ്യത്ത് ഒരു രോഗിക്കും മരുന്ന് നല്‍കാതിരിക്കുകയോ ആശുപത്രി ചികിത്സ ലഭിക്കാതെ വരികയോ ചെയ്യരുതെന്ന് കോടതി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി.

പല സംസ്ഥാനങ്ങളും പ്രാദേശിക ഭരണകൂടങ്ങളും വ്യത്യസ്തമായ മാനദണ്ഡങ്ങളാണ് ആശുപത്രി പ്രവേശനത്തിനായി കണക്കാക്കുന്നത്. ഇത് രാജ്യത്ത് അനിശ്ചിതത്വത്തിനും പ്രശ്നങ്ങള്‍ക്കും ഇടയാക്കി. ഇത്തരം സാഹചര്യം ഇനി ഉണ്ടാവരുത്. അതിനാലാണ് ഈ വിഷയത്തില്‍ ദേശീയ നയം രൂപീകരിക്കണമെന്ന് പറയുന്നത്.

സംസ്ഥാനങ്ങളുമായി ചേര്‍ന്ന് ഓക്സിജന്‍ സംഭരണം വര്‍ധിപ്പിക്കണമെന്നും വിതരണം സുഗമമാക്കണമെന്നും സുപ്രീം കോടതി പറയുന്നു. നാല് ദിവസത്തിനുള്ളില്‍ ഓക്സിജന്‍ സംഭരണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. കോവിഡ് സൂപ്പര്‍ വ്യാപനത്തിന് ഇടയാക്കുന്ന ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും കോടതി പറഞ്ഞു.

 

Top