കോവിഡ് വ്യാപനം; ബാറുകളില്‍ മദ്യം വിളമ്പുന്നത് വൈകിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളില്‍ മദ്യം വിളമ്പാന്‍ അനുമതി നല്‍കുന്നത് വൈകും. ഇക്കാര്യത്തില്‍ പെട്ടെന്ന് തീരുമാനം വേണ്ടെന്നും ആലോചിച്ച് ചെയ്യാമെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. കോവിഡ് വ്യാപനം കൂടുന്നതും രാഷ്ട്രീയ കാലാവസ്ഥ അനുയോജ്യമല്ലാത്തതും കണക്കിലെടുത്താണ് തീരുമാനം നീട്ടിയത്.

കര്‍ണാടക, തമിഴ്നാട്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തീരുമാനം ചൂണ്ടിക്കാണിച്ചാണ് സംസ്ഥാനത്തും ബാറുകളില്‍ മദ്യം വിളമ്പാന്‍ അനുമതി കൊടുക്കാന്‍ ആലോചിച്ചത്. എക്സൈസ് കമ്മിഷണര്‍ നല്‍കിയ റിപ്പോര്‍ട്ടും ബാര്‍ ഉടമകളുടെ ആവശ്യവും നീക്കത്തിന് പ്രേരണയായി. എക്സൈസ് കമ്മിഷണറുടെ റിപ്പോര്‍ട്ട് അനുകൂല ശുപാര്‍ശയോടെ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഒരാഴ്ച മുന്‍പ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.

പ്രതിദിന കോവിഡ് കണക്ക് നാലായിരം കടന്നതിനാല്‍ ബാറുകളില്‍ മദ്യം വിളമ്പാന്‍ അനുവദിച്ചാല്‍ വലിയ വിമര്‍ശനം ഉണ്ടാകും. കൂടാതെ മന്ത്രി കെ ടി ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ചോദ്യം ചെയ്തതോടെ രാഷട്രീയ അന്തരീക്ഷം പ്രക്ഷുബ്ധവുമാണ്. അതിനാലാണ് ബാറുകളില്‍ മദ്യം വിളമ്പുന്നത് സംബന്ധിച്ച തീരുമാനം മാറ്റിവെച്ചിരിക്കുന്നത്.

Top