കോവിഡ് വ്യാപനം; ഐസിയു, വെന്റിലേറ്റര്‍ ആവശ്യമേറുന്നു

തിരുവനന്തപുരം: കോവിഡ് മൂലം ഗുരുതരാവസ്ഥയിലാകുന്ന രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. കേരളത്തില്‍ ആരോഗ്യമേഖല പ്രതിസന്ധിയെ അഭിമുഖീകരിച്ചു തുടങ്ങിയെന്ന ആശങ്ക നിലവിലുണ്ട്. ഓരോ ദിവസവും വെന്റിലേറ്റര്‍, ഐ.സി.യു. സൗകര്യമുള്ള കിടക്കകളുടെ ആവശ്യകത വര്‍ധിക്കുകയാണ്. ദിനംതോറും ഐ.സി.യുവിലും വെന്റിലേറ്ററിലും പ്രവേശിപ്പിക്കേണ്ടവരുടെ കണക്കെടുത്താല്‍ മുന്നൂറിലധികം വരും.

കോവിഡ് വ്യാപനം രൂക്ഷമായ എറണാകുളത്ത് സാഹചര്യങ്ങള്‍ ഗുരുതരമാണ്. ഇവിടെ ആശുപത്രികളില്‍ ഭൂരിഭാഗവും നിറഞ്ഞുകഴിഞ്ഞു. ഗുരുതരമല്ലാത്ത രോഗികളെ പാര്‍പ്പിക്കാനുള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ സൗകര്യം വര്‍ധിപ്പിക്കേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. കോവിഡ് മൂലം ശ്വാസതടസം അനുഭവപ്പെടുന്നവര്‍ക്ക് പ്രധാനമായും ലഭിക്കേണ്ടത് ഓക്‌സിജന്‍ സൗകര്യമാണ്. ഇത് ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടക്കുന്നുണ്ട്.

എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഗുരുതര രോഗികളെ പോലും പ്രവേശിപ്പിക്കാന്‍ സാധിക്കാത്ത നിലയിലേക്ക് ആശുപത്രികള്‍ നിറയുമോ എന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. രോഗവ്യാപനം നിയന്ത്രിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഒമ്പത് ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. വ്യാപനതോത് പ്രതീക്ഷിച്ച നിലയില്‍ കുറഞ്ഞില്ലെങ്കില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടാനുള്ള സാധ്യതയുമുണ്ട്.

 

Top