കൊവിഡ് വ്യാപനം; സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് പ്രതിരോധ കുത്തിവയ്പ്പിന്റെ വേഗം വര്‍ധിപ്പിക്കണമെന്നും വാക്‌സിനേഷന്റെ വേഗത കുറയുന്നില്ലെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ലോക്ഡൗണിനിടയിലും പൗരന്‍മാര്‍ക്ക് വാക്‌സിന്‍ കുത്തിവെയ്പ്പിനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും വാക്‌സിനേഷന്റെ ഭാഗമായ ആരോഗ്യപ്രവര്‍ത്തകരെ മറ്റു ചുമതലകളിലേക്ക് മാറ്റരുതെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, നിര്‍മല സീതാരാമന്‍, ഹര്‍ഷ വര്‍ധന്‍, പീയൂഷ് ഗോയല്‍ തുടങ്ങിയ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് സഹായവും മാര്‍ഗനിര്‍ദേശവും നല്‍കണമെന്ന് പ്രധാനമന്ത്രി മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും പറഞ്ഞു. മരുന്നുകളുടെ ലഭ്യതയും പ്രധാനമന്ത്രി അവലോകനം ചെയ്തു. റെംഡെസിവിര്‍ ഉള്‍പ്പെടെയുള്ള മരുന്നുകളുടെ ഉത്പാദനം അതിവേഗം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും മോദി യോഗത്തില്‍ വിശദീകരിച്ചു.

മൂന്നാം ഘട്ട കൊവിഡ് വാക്‌സിനേഷന്റെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തി. ഏകദേശം 17.7 കോടി ഡോസ് വാക്‌സിന്‍ ഇതുവരെ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്തു. 45 വയസിന് മുകളിലുള്ള 31 ശതമാനം ആളുകളെങ്കിലും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. രാജ്യത്തെ 12 സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിന് മുകളില്‍ രോഗികള്‍ ചികിത്സയിലുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

 

Top