കോവിഡ് മരണം: സഹായധനം നൽകുന്ന പദ്ധതിയുടെ മാനദണ്ഡം സംസ്ഥാന സർക്കാർ പുതുക്കി

ബി.പി.എൽ. കുടുംബങ്ങളിലെ കുടുംബനാഥനോ നാഥയോ കോവിഡ് ബാധിച്ചു മരിച്ചാൽ ആശ്രിതർക്ക് സഹായധനം നൽകുന്ന പദ്ധതിയുടെ മാനദണ്ഡം സംസ്ഥാന സർക്കാർ പുതുക്കി. സർക്കാരിന്റെ ആദ്യ ഉത്തരവ് പ്രകാരം ബി.പി.എൽ. കുടുംബത്തിലെ വരുമാനദായകരായ വ്യക്തി, കോവിഡ് ബാധിച്ചു മരിച്ചാൽ ഭാര്യക്കോ ഭർത്താവിനോ മക്കൾക്കോ സഹായധനത്തിന് അർഹതയുണ്ടായിരുന്നു. എന്നാൽ ഇനി അങ്ങനെ ആയിരിക്കില്ല. ഇതോടെ ഗുണഭോക്താക്കളുടെ എണ്ണത്തിൽ വലിയ രീതിയിലുള്ള  കുറവുണ്ടാകും.

തദ്ദേശസ്ഥാപനങ്ങളുടെ ബി.പി.എൽ. പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് സഹായം നൽകാം. കൂടാതെ മരിച്ചവ്യക്തിയുടെ വരുമാനം ഒഴിവാക്കിയാൽ, ബി.പി.എൽ. പരിധിയിൽ വരുന്നവരെയും പരിഗണിക്കും. ഇതു വില്ലേജ് ഓഫീസർ അന്വേഷിച്ച് അപേക്ഷയിൽതന്നെ റിപ്പോർട്ടു ചെയ്യണം.

മരിച്ചയാൾ 70 വയസ്സിനുമുകളിലുള്ളവരാണെങ്കിൽ ഭാര്യ/ഭർത്താവ് എന്നിവർക്കുമാത്രമേ സഹായധനത്തിന് അർഹതയുണ്ടാകൂ. ഇവർ ജീവിച്ചിരിപ്പില്ലെങ്കിൽ അംഗപരിമിതർ, മാനസികവെല്ലുവിളി നേരിടുന്നവർ എന്നീ വിഭാഗങ്ങളിൽപ്പെടുന്ന മക്കളെ മാത്രം പരിഗണിക്കും.

70-ൽ താഴെ പ്രായമുള്ളവരാണ് മരിച്ചവരെങ്കിൽ ഭാര്യ/ഭർത്താവ് ജീവിച്ചിരിപ്പുണ്ടെങ്കിൽ സഹായംനൽകാം. ജീവിച്ചിരിപ്പില്ലെങ്കിൽമാത്രം 21 വയസ്സിൽ താഴെ പ്രായമുള്ളവരും മരിച്ച വ്യക്തിയെ ആശ്രയിച്ചുകഴിയുന്നവരുമായ ഒരു മകനോ, മകൾക്കോ(മൂത്തയാൾക്ക്) സഹായം നൽകും. ഇതിനു റേഷൻകാർഡിലെ വിവരങ്ങൾ പരിഗണിക്കാം.

മൂന്നു വർഷത്തേക്ക് പ്രതിമാസം 5,000 രൂപവീതം സഹായധനം നൽകുന്ന പദ്ധതിയിലേക്ക് സംസ്ഥാനത്ത് 9,127 അപേക്ഷകളാണ് ഇതിനകം ലഭിച്ചത്. ഇതിൽ 325 അപേക്ഷകൾ അംഗീകരിക്കുകയും ചെയ്തിരുന്നു. ബാക്കിയുള്ളവ നടപടിക്രമങ്ങളുടെ വിവിധഘട്ടങ്ങളിലുമാണ്.

Top