രാജ്യത്തെ കൊവിഡ് മരണനിരക്ക് പുറത്ത് വിട്ടതിനേക്കാള്‍ ഒമ്പത് മടങ്ങ് വരെ കൂടുതലായിരിക്കുമെന്ന്

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് മരണക്കണക്ക് സംസ്ഥാനങ്ങള്‍ പുറത്ത് വിട്ടതിനേക്കാള്‍ ഒമ്പത് മടങ്ങ് വരെ കൂടുതലായിരിക്കാമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാരുകള്‍ സുപ്രീം കോടതിയില്‍ നല്‍കിയ കണക്കുകളാണ് ഈ സൂചന നല്‍കുന്നത്. സുപ്രീം കോടതി ഉത്തരവനുസരിച്ചുള്ള കൊവിഡ് മരണങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തിനായി വന്ന അപേക്ഷകളുടെ കണക്കാണ് ഉയര്‍ന്ന മരണനിരക്കിലേക്ക് വിരല്‍ ചൂണ്ടുന്നത്.

ഗുജറാത്തും തെലങ്കാനയും സമര്‍പ്പിച്ച കണക്ക് വച്ച് ഇവിടെ ഏഴ് മുതല്‍ ഒമ്പത് മടങ്ങ് വരെ കൂടുതലാണ്. ഔദ്യോഗിക കണക്കും പിന്നീട് വന്നിരിക്കുന്ന അപേക്ഷകളും വച്ച് നോക്കുമ്പോള്‍ എറ്റവും വലിയ വ്യത്യാസം മഹാരാഷ്ട്രയിലാണ്. സുപ്രീം കോടതിയുടെ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മരണ കണക്ക് കൂടുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നതാണ്.

ഒരു വ്യക്തി കൊവിഡ് പോസിറ്റീവായ ശേഷം മുപ്പത് ദിവസത്തിനുള്ളില്‍ മരിച്ചാല്‍ അത് കൊവിഡ് മരണമായി കണക്കാക്കണമെന്നാണ് സുപ്രീം കോടതി മാര്‍ഗനിര്‍ദ്ദേശം. പുതിയ മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് ഗുജറാത്തില്‍ നിന്ന് ഇത് വരെ കിട്ടിയത് 89,633 അപേക്ഷകളാണ്. സംസ്ഥാനത്തിന്റെ ഔദ്യോഗിക മരണ കണക്ക് പതിനായിരത്തിന് അടുത്താണ്. ഇത് വരെ 68,370 അപേക്ഷകളില്‍ സംസ്ഥാനം അനുകൂല തീരുമാനം എടുത്തിട്ടുണ്ട്. 58,840 കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും നല്‍കി.

തെലങ്കാനയാണ് ഉയര്‍ന്ന മരണ കണക്ക് പുറത്ത് വരുന്ന മറ്റൊരു സംസ്ഥാനം. നാലായിരത്തിന് അടുത്ത് ഔദ്യോഗിക മരണം മാത്രമുള്ള ഇവിടെ ഇത് വരെ 29,000 അപേക്ഷകളാണ് കിട്ടിയത്. 15,270 അപേക്ഷകളില്‍ അനുകൂല തീരുമാനം എടുത്ത് കഴിഞ്ഞു. മഹാരാഷ്ട്രയില്‍ ഒരു ലക്ഷത്തി നാല്‍പ്പതിനായിരം മരണമാണ് ഔദ്യോഗിക കണക്കെങ്കില്‍ ഇത് വരെ കിട്ടിയത് രണ്ടേകാല്‍ ലക്ഷത്തിന് അടുത്ത് അപേക്ഷകളാണ്.

Top