നൂറ്റാണ്ടില്‍ ഒരിക്കല്‍ സംഭവിക്കുന്ന മഹാമാരി ; കോവിഡ് പ്രത്യാഘാതം ദശാബ്ദങ്ങള്‍ നിലനില്‍ക്കുമെന്ന്

ജനീവ: കോവിഡിന്റെ പ്രത്യാഘാതങ്ങള്‍ ദശാബ്ദങ്ങളോളം നിലനില്‍ക്കുമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. ചൈനയ്ക്ക് പുറത്ത് നൂറു കേസുകളും ഒറ്റ മരണം പോലും ഇല്ലാതിരിക്കുകയും ചെയ്തപ്പോഴാണ് പൊതുആരോഗ്യഅടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് ഡബ്ല്യൂഎച്ച്ഒ മേധാവി ടെഡ്രോസ് അദാനം പറഞ്ഞു. നൂറ്റാണ്ടില്‍ ഒരിക്കല്‍ സംഭവിക്കുന്ന മഹാമാരിയാണിതെന്നും ദശാബ്ദങ്ങള്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ നീണ്ടുനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ചും സമിതി ആലോചിക്കുന്നുണ്ട്. എത്രയും പെട്ടെന്നു വാക്സിന്‍ വികസിപ്പിക്കുന്നതു മാത്രമാണു കോവിഡ് നിയന്ത്രിക്കാനുള്ള ദീര്‍ഘകാല പരിഹാരമെന്നു ടെഡ്രോസ് പറഞ്ഞു. വാക്സിന്‍ പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും കോവിഡിനൊപ്പം ജീവിക്കാന്‍ പഠിക്കണമെന്നും ലഭ്യമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് വൈറസിനെ ചെറുക്കാന്‍ സജ്ജരാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈറസ് വ്യാപനമുണ്ടായി ആറു മാസത്തിനു ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് ഡബ്ല്യൂഎച്ച്ഒ അടിയന്തരസമിതി ഈ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. 18 അംഗങ്ങളും 12 ഉപദേശകരും അടങ്ങുന്ന ഡബ്ല്യൂഎച്ച്ഒ അടിയന്തരസമിതി കോവിഡ് കാലത്ത് നാലാം തവണയാണ് ചേരുന്നത്.

ചൈനയില്‍ കഴിഞ്ഞ ഡിസംബറില്‍ പൊട്ടിപ്പുറപ്പെട്ടതു മുതല്‍ ലോകമെമ്പാടും 17.3 ദശലക്ഷം ആളുകള്‍ക്കാണു കോവിഡ് ബാധിച്ചത്. 6,75,000 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

Top