അക്സര്‍ പട്ടേലിന് കോവിഡ് സ്ഥിരീകരിച്ചു

ല്‍ഹി കാപിറ്റല്‍സ് താരം അക്സര്‍ പട്ടേലിന് കോവിഡ്. അക്സറിനെ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറ്റിയതായി ഡല്‍ഹി ക്യാമ്പ് വ്യക്തമാക്കുന്നു. ഈ സീസണ്‍ ഐ.പി.എല്‍ ആരംഭിക്കാന്‍ ഏഴ് ദിവസം മാത്രം ബാക്കിയിരിക്കെ കൊറോണ വൈറസ് ബാധിക്കുന്ന ആദ്യ കളിക്കാരനാണ് അക്സര്‍ പട്ടേല്‍.

നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം നിതീഷ് റാണക്ക് കോവിഡ് ബാധിച്ചിരുന്നെങ്കിലും ഒരാഴ്ചക്ക് ശേഷം നെഗറ്റീവായി. ഐപിഎല്ലുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ക്ക് മുമ്പായിരുന്നു റാണക്ക് വൈറസ് ബാധയേറ്റത്.

ഈ മാസം 9നാണ് 2021 ഐപിഎല്‍ ആരംഭിക്കുന്നത്. ഏപ്രില്‍ 10ന് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെയാണ് ഡല്‍ഹിയുടെ ആദ്യ മത്സരം. മികച്ച ഫോമില്‍ നില്‍ക്കുന്ന അക്സറിന്റെ അഭാവം ഡല്‍ഹിക്ക് വന്‍ തിരിച്ചടിയാണ്. ഇംഗ്ലണ്ടിനെതിരെ സമാപിച്ച ടെസ്റ്റ് പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് അക്സര്‍ പുറത്തെടുത്തത്.

ഈ ഫോമിലായിരുന്നു കഴിഞ്ഞ സീസണില്‍ ഫൈനലില്‍ എത്തിയ ഡല്‍ഹിയുടെ പ്രതീക്ഷകളും. പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് പകരം റിഷബ് പന്താണ് ഡല്‍ഹിയെ നയിക്കുന്നത്. അതേസമയം ഐ.പി.എല്‍ വേദികളിലൊന്നായ മുബൈ വാങ്കഡെ സ്റ്റേഡിയത്തിലെ എട്ട് ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതും ആശങ്കയായി.

ഒമ്പത് ജീവനക്കാരെ ടെസ്റ്റ് ചെയ്തപ്പോഴാണ് ഇത്രയും പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഐ.പി.എല്ലിന്റെ ഭാഗമായി എല്ലാ ജീവനക്കാര്‍ക്കും കോവിഡ് ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയിരുന്നു. ഏപ്രില്‍ 10 മുതല്‍ 25 വരെയാണ് മുബൈയില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടക്കുക. കാണികളില്ലാതെ വാങ്കഡെയില്‍ തന്നെ മത്സര നടത്തുമെന്നാണ് ബിസിസിഐ നിലപാട്.

 

Top