മദ്രാസ് ഐ.ഐ.ടിയില്‍ 71 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ചെന്നൈ: മദ്രാസ് ഐ.ഐ.ടിയില്‍ 71 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് 19 പശ്ചാത്തലത്തില്‍ ഒരു മെസ് മാത്രം പ്രവര്‍ത്തിപ്പിച്ചാല്‍ മതിയെന്ന അധികൃതരുടെ തീരുമാനമാണ് വൈറസ് വ്യാപനത്തിന് കാരണമായതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. 774 വിദ്യാര്‍ഥികളാണ് ക്യാമ്പസിലുളളത്. കോവിഡ് ബാധിച്ചവരില്‍ ഭൂരിഭാഗവും കൃഷ്ണ-യമുന ഹോസ്റ്റലുകളിലെ വിദ്യാര്‍ഥികളാണ്.

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളും അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചു. പനി, ചുമ, തൊണ്ടവേദന, രുചി, മണം എന്നിവ അറിയാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ ഉളളവരോട് ആശുപത്രി അധികൃതരുമായി ബന്ധപ്പെടാനും നിര്‍ദേശിച്ചിട്ടുണ്ട്. ബിരുദാനന്തര വിദ്യാര്‍ഥികളോടും ഗവേഷണ വിദ്യാര്‍ഥികളോടും മറ്റുളളവരോടും റൂമില്‍ തന്നെ കഴിയാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇവര്‍ക്കാവശ്യമായ ഭക്ഷണം റൂമിലെത്തിക്കുന്നതിനുളള സൗകര്യം ഏര്‍പ്പാടാക്കിയിട്ടുണ്ട്.

Top