കോവിഡ് പരിശോധന നിരക്കുകൾ കൂട്ടണം; ലാബ് ഉടമകളുടെ സംഘടന

തൃശ്ശൂര്‍: കൊവിഡ് പരിശോധന നിരക്കുകൾ കൂട്ടിയില്ലെങ്കിൽ ലാബുകൾ അടച്ചിടും. സർക്കാർ തീരുമാനം ഏകപക്ഷീയമെന്ന് ലാബ് ഉടമകളുടെ സംഘടന പ്രതികരിച്ചു. നിരക്ക് കൂട്ടിയില്ലെങ്കിൽ ലാബ് അടച്ചിടുമെന്ന് മെഡിക്കൽ ലബോറട്ടറി ഉടമകളുടെ സംഘടന അറിയിച്ചു. ആര്‍ടിപിസിആര്‍, ആൻ്റിജൻ പരിശോധന നിരക്കുകള്‍ 300 ഉം 100 മായി സർക്കാർ കുറച്ചിരുന്നു.

ആർടിപിസിആർ പരിശോധനയ്ക്ക് അഞ്ഞൂറ് രൂപയും ആൻ്റിജൻ പരിശോധനയ്ക്ക് 300 രൂപയും ആയി തന്നെ തുടരണമെന്നാണ് ലാബ് ഉടമകളുടെ സംഘടന ആവശ്യപ്പെടുന്നത്. പുതിയ നിരക്കുകൾ അംഗീരിക്കാൻ ആവില്ലെന്നാണ് നിലപാട്. ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കുമെന്നും ഇവർ വ്യക്തമാക്കി. ലാബ് ഉടമകൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നും ആ സാഹചര്യത്തിൽ കുറഞ്ഞ നിരക്കിൽ സേവനങ്ങൾ നൽകാനാവില്ലെന്നാണ് നിലപാട്. കുറച്ച നിരക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷൻ സമരത്തിലേക്ക് നീങ്ങുകയാണ്.

ഫെബ്രുവരി ഒമ്പതിനാണ് സംസ്ഥാനത്ത് കൊവിഡ് പരിശോധനകൾക്കും പിപിഇ കിറ്റ്, എൻ 95 മാസ്ക് തുടങ്ങിയ സുരക്ഷാ സാമഗ്രികൾക്കും നിരക്ക് പുനക്രമീകരിച്ച് ആരോഗ്യ വകുപ്പിന്‍റെ ഉത്തരവ് വരുന്നത്. സർക്കാരിന്‍റെ പുതിയ തീരുമാനം അനുസരിച്ച്. ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഇനി മുതൽ 300 രൂപ മാത്രമേ ഈടാക്കാവൂ. ആന്‍റിജൻ ടെസ്റ്റിന് 100 രൂപ, എക്‌സ്‌പെര്‍ട്ട് നാറ്റ് 2,350 രൂപ, ട്രൂനാറ്റ് 1225 രൂപ, ആര്‍ടി ലാമ്പ് 1025 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. എല്ലാ ചാര്‍ജുകളും ഉള്‍പ്പെടെയുള്ള നിരക്കാണിത്. ഈ നിരക്കിനെതിരെയാണ് ലാബ് ഉടമകൾ രംഗത്തെത്തിയിരിക്കുന്നത്.

Top