വിദേശത്തെ കൊവിഡ് വ്യാപനം:വിമാനത്താവളങ്ങിൽ പരിശോധന തുടങ്ങി കേന്ദ്രം

ഡൽഹി: വിദേശങ്ങളിൽ പടരുന്ന ഒമിക്രോൺ വകഭേദങ്ങൾ രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രതയോടെ കേന്ദ്രം. സംസ്ഥാനങ്ങൾക്ക് കർശന ജാഗ്രത തുടരാൻ നിർദേശം നൽകിയതിനൊപ്പം വിമാനത്താവളങ്ങളിൽ റാൻഡം പരിശോധനയും തുടങ്ങി. അതേസമയം ദില്ലിയിലെ കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് യോഗം വിളിച്ചു.

ചൈനയടക്കമുള്ള വിദേശ രാജ്യങ്ങളിൽ വ്യാപിക്കുന്ന ഒമിക്രോണിന്റെ ബിഎഫ് 7, ബിഎഫ് 12 എന്നീ ഉപവകഭേദങ്ങൾ രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത കർശനമാക്കാനാണ് സംസ്ഥാനങ്ങൾക്കുള്ള നിർദേശം. കടുത്ത നിയന്ത്രണങ്ങൾ പെട്ടെന്ന് ഏർപ്പെടുത്തേണ്ടെന്നാണ് തീരുമാനമെങ്കിലും വിമാനത്താവളങ്ങളിലെ റാൻഡം പരിശോധനയടക്കം ആരംഭിച്ചു. രോഗം സ്ഥിരീകരിക്കുന്നവരുടെ സാമ്പിളുകൾ വൈകാതെ ജനിതക ശ്രേണീകരണത്തിനായി അയക്കാനും നിർദേശമുണ്ട്. ബിഎഫ് 7 ന്റെ വ്യാപനം നിരീക്ഷിച്ച ശേഷമായിരിക്കും നിയന്ത്രണം ഇനി കടുപ്പിക്കണോയെന്നതിൽ തീരുമാനമെടുക്കുക. വാക്സിൻ ബൂസ്റ്റർ ഡോസ് വിതരണം വേഗത്തിലാക്കാനും ആവശ്യപ്പെട്ടു.

കേന്ദ്ര നിർദേശത്തിന് പിന്നാലെ വിവിധ സംസ്ഥാനങ്ങൾ ജാഗ്രത കർശനമാക്കാൻ നടപടികൾ തുടങ്ങി. കൊവിഡ് വ്യാപനം നേരത്തെ രൂക്ഷമായിരുന്ന ദില്ലിയിലെ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് അടിയന്തിര യോഗം വിളിച്ചു. ഗുജറാത്തിൽ കഴിഞ്ഞ മാസം ബിഎഫ് 7 വകഭേദം സ്ഥിരീകരിച്ച പെൺകുട്ടിക്ക് രോഗം ഭേദമായെന്നും നിലവിൽ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നും സൂറത്ത് മുനിസിപ്പൽ കമ്മീഷണർ അറിയിച്ചു. പെൺകുട്ടിക്ക് അമേരിക്കൻ യാത്രാ പശ്ചാത്തലമുണ്ട്.

പന്ത്രണ്ടായിരത്തിലധികം കിടക്കകൾ തയാറാക്കിയെന്ന് ജാർഖണ്ഡ് ആരോഗ്യമന്ത്രി അറിയിച്ചു. ആരോഗ്യപ്രവർത്തകരോട് സജ്ജരായിരിക്കാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി. അതിതീവ്ര വ്യാപന ശേഷിയുള്ള ഉപവകഭേദമായ ബിഎഫ് 7 ഒരാളിൽനിന്നും 18 പേരിലേക്ക് വരെ രോഗം പടർത്താൻ ശേഷിയുള്ളതാണ്. ചൈന കൂടാതെ യു.കെ, അമേരിക്ക,ഓസ്ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലും കൊവിഡ് വ്യാപനത്തിന് ഇടയാക്കിയത് ഈ വകഭേദമാണ്. സാധാരണ കൊവിഡ് ലക്ഷണങ്ങൾ കൂടാതെ ഛ‍ർദിയും വയറിളക്കവും ഈ വൈറസിന്റെ ലക്ഷണങ്ങളാണ്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളവും ജാഗ്രതയിലാണ് . ആശങ്ക വേണ്ടെങ്കിലും രോഗം ബാധിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം എന്നാണ് നിർദേശം. ഇന്നലെ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗം ചേർന്നിരുന്നു. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് നിലവിൽ കൊവിഡ് കേസുകളുടെ എണ്ണം കുറവാണ്. ഡിസംബറിൽ ഇതുവരെ 1431 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ 51 കേസാണ് റിപ്പോർട്ട് ചെയ്തത്.

Top