അമേരിക്കയില്‍ കൊവിഡ് കേസുകള്‍ കൂടുന്നു; 15 ശതമാനവും കുട്ടികളില്‍

വാഷിങ്ടണ്‍: അമേരിക്കയില്‍ ആശങ്ക സൃഷ്ടിച്ച് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 36 ദശലക്ഷം കടന്നു. ജൂണ്‍ അവസാനത്തോടെ കൊവിഡിനെ പിടിച്ചു കെട്ടാനായെങ്കിലും ഒരു മാസം കൊണ്ട് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവുണ്ടായിട്ടുണ്ട്.

ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനമാണ് കൊവിഡ് നിരക്ക് ഉയരാന്‍ കാരണമായി ചൂണ്ടികാട്ടുന്നത്. ഇതിനോടൊപ്പം കുട്ടികളില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകളില്‍ 15 ശതമാനവും കുട്ടികളിലാണ്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ കുട്ടികളില്‍ 4 ശതമാനം വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയുടെ കണക്കുകള്‍ പ്രകാരം ഇതുവരെ 36,039,748 കേസുകളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ ആഗോള തലത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ 18 ശതമാനവും അമേരിക്കയിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് ബാധ മൂലം ലോകത്ത് 4.3 ദശലക്ഷം പേര്‍ മരണമടഞ്ഞതില്‍ 14 ശതമാനത്തോളം (618,044) അമേരിക്കക്കാരാണ്.

 

Top